Saturday, May 28, 2016

കേരളത്തിലെ വായന ശാലകൾ മരിച്ചു കൊണ്ടിരിക്കുന്നു

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ വായന ശാലകൾ എന്നതിനെ കുറിച്ചാണ്. കേരളത്തെ ഒരു ആധുനിക രാഷ്‌ടീയ-സാംസ്കാരിക സമൂഹമാക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് വായനശാല എന്ന പൊതു സാമൂഹിക സാംസ്കാരിക ഇടങ്ങളാണ്. നമ്മൾ ഇന്ന് കാണുന്ന കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭരണ പ്രക്രിയ വളർച്ച വികാസങ്ങളുടെ തുടക്കം 1950 കൾ തൊട്ടു 1970കളുടെ അവസാനം വരെ രൂപപെട്ടുവന്ന ഒരു സാംസ്കാരിക-സാമൂഹിക ചുറ്റുപാട് ആണ്. ഇന്ന് കേരളത്തിൽ കാണുന്ന പല സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സിനിമാക്കാരും ഒക്കെ വളർന്നു വന്നത് 1960കൾ മുതൽ 1985 വരെയുള്ള കാലയളവിൽ ആണ്. ഇവരിൽ ഭൂരിഭാഗം ആൾക്കാരെയും ഒരു നാട്ടു വായന ശാല ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചുണ്ടാകും.
എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു ഒരു സജീവമായ വായനശാല: സത്യവാൻ സ്മാരക വായനശാല. 1946 ഇൽ വായന ശാല സ്ഥാപിച്ചത് അന്ന് നാട്ടിലുണ്ടായിരുന്ന പ്രബുദ്ധരായ ചെറുപ്പക്കാർ ആണ്. ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഏറ്റവും വലിയ പോലീസ് ഉദ്യോഗസ്ഥനും വേണു നഗവള്ളിയുടെ അപ്പൂപ്പനും ഒക്കെ ആയിരുന്ന ഗോപാല പിള്ള സത്യവാൻ ആയതിന്റെ ഓർമ്മക്കായി ആണ് സത്യവാൻ സ്മാരക വായന ശാല ഉണ്ടാകുന്നത്. ഞാൻ നാലാം കളാസ്സിൽ പഠിക്കുമ്പോൾ വീടിനു അടുത്തുള്ള വായന ശാലയിൽ വെറുതെ നാട്ടിൽ കറങ്ങി തിരിഞ്ഞു നടന്ന കാലത്തു വെറുതെ ഒന്ന് കയറി. കയറിയപ്പോൾ ഒരു നാല് പത്രങ്ങൾ അവിടെ കിടക്കുന്നത് കണ്ടു. മനോരമ, മാതൃഭൂമി, കൗമുദി, പിന്നെ ജനയുഗം. പത്ര വായന നാലു വയസ്സുള്ളപ്പോൾ മുതൽ എന്റെ അമ്മയുടെ അപ്പച്ചൻ എന്ന പരിശീലിപ്പിച്ചതിനാൽ രാവിലത്തെ കാപ്പിയെക്കാൾ ജോറായ കാര്യമായി. മനോരമയും, ബാലരമായും, ബോബനും മോളിയും പിന്നെ ഭാഷ പോഷിണിയുടെ അവിടെം ഇവിടെം ഒക്കെ വായിച്ചു എന്റെ അമ്മ വീടായ ഇലവുംതിട്ട ഗ്രാമത്തിൽ സുഖമായി കഴിയുമ്പോൾ ആണ് സ്ഥാന ചലനം സംഭവിച്ചത്.
അപ്പന്റെ നാടായ അടൂരിനടുത്തുള്ള തുവയൂരിൽ ഒരു പുതിയ ടെറസ്സ് വീടൊക്കെ അപ്പൻ തയ്യാറാക്കിയപ്പോൾ അമ്മ വീട്ടിലെ പൊറുതി ഒക്കെ അവസാനിച്ചു ട്രാൻസ്‌പോർട്ട് വണ്ടിയിൽ പന്തളം അടൂർ വഴി പുതിയ നാട് പിടിച്ചു. അപ്പനും അമ്മയ്ക്കും സർക്കാർ ജോലി ആയിരുന്നതിനാൽ ഞാൻ സ്വതന്ത്രമായി ആരും ചോദിക്കാനും പറയാനുമില്ലാതെ തോന്നിയ പോലെ കറങ്ങി തിരിഞ്ഞു സ്‌കൂളിൽ ഒക്കെ പോയി ജാതി മത ഭേദമെന്യേ നാട്ടിലെ കുട്ടികളുമായി തോട്ടിൽ മീൻ പിടിച്ചും നാട്ടു മാവിൽ കയറി പഴുത്ത മാങ്ങാ തിന്നും, പറങ്കി അണ്ടി ചുട്ടു തിന്നും വട്ടു കളിച്ചും കുറ്റീം കോന്തുമൊക്കെ കളിച്ചു നാട്ടിൽ കറങ്ങി വായിനോക്കി നടക്കുന്ന കാലത്താണ് വായന ശാലയിലും കയറി ഒരു കൈ നോക്കമെന്നു തോന്നിയത്. അതിന്റർ പ്രധാന കാരണം എന്റെ അപ്പന്റെ വീട്ടിൽ അവരു ഒരുപാട് കൃഷി ഒക്കെ ചെയ്യുന്നതിനാൽ വായനക്ക് സമയമില്ല. കാശു ലാഭിക്കാൻ പത്രവും ഇല്ല വീട്ടിൽ. അവിടെ വായിക്കുന്ന ഒരു പുസ്തകം വേദ പുസ്തകം മാത്രം. പിന്നെ ക്രിസ്തീയ ഗീതാവലിയും മാരാമൺ കൺവെൻഷൻ ഗാനങ്ങളും. എനിക്കാണെകിൽ മനോരമേം, ബോബനും മോളിയും ബാലരാമയുമൊന്നു മില്ലാതെ ജീവിതം ബോറടിക്കുവാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ അടിയന്തരാവസ്ഥക്ക് മുമ്പേ ഞങ്ങളുടെ വായന ശാലയിൽ കയറി ഇറങ്ങാൻ തുടങ്ങിയത് .
അവിടെ എല്ലാ ദിവസവും രാവിലെ സ്‌കൂളിൽ പോകുന്നതിനു മുമ്പേ നാല് പത്രം വായിച്ചു. പയ്യനായ ഞാൻ വായന ശാലയിൽ വരുന്ന കോളജിൽ ഒക്കെ പഠിക്കുന്ന ചേട്ടന്മാരുമായി കൂട്ടായി പിന്നെ പത്രവാർത്തകളും പുസ്തകങ്ങളും വായിച്ചു. അവിടുത്തെ ലൈബ്രേറിയൻ ങ്ങളുടെ നാട്ടിൽ ഉള്ള ഉണ്ണി ആയിരുന്നു. ഉണ്ണി പിന്നെ വേദപുസ്തകം ഒക്കെ വായിച്ചു ഒരു പാസ്റ്റർ ആയി പരിണമിച്ചു. വളരെ നാള് കഴിഞ്ഞാണ് ഉണ്ണി ദളിത് വിഭാഗത്തിൽ നിന്നആണെന്ന് അറിഞ്ഞത്. കാരണം അന്ന് ആരും ജാതി ചോദിച്ചില്ല പറഞ്ഞില്ല.
എല്ലാവര്ക്കും കൂടെയുള്ള ഒരു പൊതു ഇടമായിരുന്നു വായന ശാല. അവിടുത്തെ കൊച്ചു വർത്തമങ്ങളിൽ കൂടെയാണ് ഞാൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും സാഹിത്യത്തിന്റെയും ബാല പാഠങ്ങൾ പഠിച്ചത്. ആറാം കളാസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമി പത്രത്തിൽ പത്രാധിപർക്ക് ജെ.എസ്. തുവയൂർ എന്ന പേരിൽ ആദ്യമായി കത്ത് എഴുതി ഞാൻ ഒരു സാമൂഹിക പ്രവർത്തനം നടത്തി. കത്ത് പ്രസിദ്ധികരിച്ചതോടെ എല്ലാവരും എന്നെ കാര്യമായി പരിഗണിക്കുവാൻ തുടങ്ങി. അങ്ങനെ ഒക്കെയാണ് ഞാൻ അടിയന്തരാവസ്ഥ അറബി കടലിൽ എന്ന് ഞങ്ങളുടെ റോഡാരികിലുള്ള കൈയാലായിൽ ചുവരെഴുതി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതും എഴുപത്തി ഏഴിലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി നാട് നെടുകെ പ്രസംഗിച്ചു തുടങ്ങിയതും. ആ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെഎതിർ സ്ഥാനാർഥി തെന്നല ബാല കൃഷ്ണ പിള്ള ജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഒരു ഹരമായി തുടങ്ങിയതു അന്ന് മുതലാണ്. ഏതാണ്ട് പത്തു വര്ഷംകൊണ്ട് ഞാൻ സത്യവാൻ ഗ്രന്ഥ ശാലയിൽ മുക്കാലും മുച്ചൂടും പുസ്തങ്ങൾ വായിച്ചു. അവിടെ വച്ച് എസ്. കെ. പൊറ്റക്കാടിന്റെ പുസ്തങ്ങൾ മുഴുവൻ വായിച്ചിട്ട് ലോകം മുഴുവൻ സഞ്ചരിക്കണമെന്നു മോഹമുദിച്ചത് അവിടെ തന്നെ.
സ്വപനം കാണാനും കഥ എഴുതാനും ചിന്തിക്കാനും വിവരവും വിവേകവുമുള്ളവരോട് കൂട് കൂടാൻ പഠിച്ചതും ആ ചെറിയ പൊതു ഇടമായ വായന ശാലയിൽ നിന്നാണ്. അത് കൊണ്ടാണ് ആ വായന ശാലയേ എന്റെ ആദ്യത്തെ സർവകലാശാല എന്ന് ഞാൻ വിളിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സാറും ആ വയനാശാലയിലൂടെ വായിച്ചു വളർന്നതാണ്. ഇത് കേരളത്തിൽ രണ്ടു മൂന്ന് തലമുറകളുടെ കഥയാണ്. നമുക്ക് ഈ കഥ കൈമോശം വന്നു തുടങ്ങിയിരിംകുന്നു.
വായന ശാലകൾ മരിച്ചു കൊണ്ടിരിക്കുന്നു . പൊതു വിദ്യാഭ്യാസവും പൊതു ഇടങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. കവിത അന്യം നിന്നു പോകുന്നു. കഥ കാലം മാറി പോകുന്നു. പണ്ട് നമ്മൾ ജാതി ചോദിക്കാതെ പറയാതെ പോയെങ്കിൽ ഇന്ന് നമുക്ക് മുന്നേ ജാതിയും മതവും നടക്കുന്നു. ഇന്ന് സ്വകാര്യതയിൽ ഇരുന്നു ഐ പാഡിൽ നാം പുസ്തകം വായിക്കുന്നു.
നമ്മുടെ സാമൂഹിക സാസ്‌കാരിക പൊതു ഇടങ്ങൾ മരവിച്ചു മരിക്കുമ്പോൾ നാം ഒഴുക്ക് നിലച്ച ഒരു സമൂഹമാകും. ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കില്ല. ഒഴുക്ക് നിലച്ച വറ്റി വരണ്ട ഒരു ജലാശായ്മയിരിക്കുന്നു കേരളം. അവിടെ മലിന ജലവും അഴുക്കും കൂത്താടികളും കൂടി നമ്മുടെ സമൂഹത്തയും സംസ്കാരത്തെയും രാഷ്ട്രര്യത്തെയും മലിനമാക്കുന്നു. കേരളത്തിന് വഴി ഇനിയും മുട്ടിയിട്ടില്ല.. കേരളം ഇങ്ങനെ അല്ല വളരേണ്ടത്. കേരളം രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ ശരിയാകില്ല. മാറ്റം ഉണ്ടാകേണ്ടത് നമുക്ക് ഉള്ളിൽ ആണ്. പുതിയ പൊതു ഇടങ്ങൾ - കൂട്ടായ്മയുടെ, മനുഷ്യന്റെ, സംസ്ക്കാരത്തിന്റെ , സാഹിത്യത്തിന്റെ , രാഷ്ട്രീയത്തിന്റെ ' പുതിയ പൊതു ഇടങ്ങൾ ഉണ്ടാക്കിയാൽ മാത്രമേ കേരളം വീണ്ടും ഒഴുക്കുള്ള ഒരു ആറായി മറുകയുള്ളൂ.

No comments: