Saturday, May 28, 2016

കേരളത്തിലെ മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കണം

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ മന്ത്രിമാർ എങ്ങനെ പ്രവർത്തിക്കണം എന്നതിനെ കുറിച്ചാണ്. ഇന്ന് ഉച്ചയാകുമ്പോൾ കേരളം ആര് ഭരിക്കും എന്നറിയാം. ആരു ഭരിച്ചാലും ഇവിടുത്തെ ഭരണ സംസ്കാരത്തിൽ മാറ്റം വരേണ്ടതായിട്ടുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് തികച്ചും ജനായത്ത( ജന -ആധിപത്യം എന്ന ഏതു ആധിപത്യവും ശരിയല്ല) ഉത്സവം തന്നെ ആണ്. നമ്മുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് വളരെ ഗൗവരത്തോട് കൂടിയാണ് ജനങ്ങളും രാഷ്ട്രീയ പാർട്ടകളുണ് കാണുന്നത്.
അതുകൊണ്ട് തന്നെ ആണ് വോട്ടുള്ള നാട്ടിലുള്ള ബഹു ഭൂരിപക്ഷം ആളുകളും വോട്ട് ചെയ്യുന്നത്. വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് സമയത്തു മാന്യമാർ ആണ്.
പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഭരണം കിട്ടിയാൽ ഭാവം മാറും രൂപം മാറും. മന്ത്രിയായൽ കാര്യം പറയുകയും വേണ്ട. പിന്നെ നമ്മൾ കാണുന്നത് മുൻപിലും പിന്പിലും പോലീസ് അകമ്പടിയോടെ സ്റ്റേറ്റ് കാറുകളിൽ ചീറിപ്പയുന്നതാണ്. അവർക്കോ പോലീസുകാർക്കോ വേഗ പരിധി ബാധകം അല്ല. അവിടെ തുടങ്ങുന്നു പ്രശ്നങ്ങൾ. മറ്റുള്ളവർക്ക് എം.സി റോഡിൽ 80 കിലോമീറ്റർ വേഗ പരിധി ബാധകമാകുമ്പോൾ ഇവിടുത്തെ മന്ത്രി തമ്പ്രകൾക്കും എം.എൽ. എ സാറന്മാർക്കും, എം.പി സാറിനും,പോലീസ് എമാന്മാർക്കും ഇവിടുത്തെ സർക്കാരിലെ ഇമ്മിണി വലിയ സാര്മ്മർക്കും പ്രത്യേക പരിഗണന (special privileges) കൊടുത്തു തുടങ്ങത് മുതലാണ് ജനായത്തം വെറും അധരചർവണം ആകുന്നതു. ഇവരിൽ എല്ലാം ചില മാന്യന്മാരായ ആളുകൾ ഇനിയും ബാക്കിയുണ്ട് എന്ന് ആശ്വസിക്കാമെങ്കിലും പൊതുവെ കാര്യങ്ങൾ അശാവഹം അല്ല. കാരണം ഭരണ അധികാര വണ്ടിയിൽ കയറിയാൽ അവരുടെ മട്ടു മാറും. പിന്നെ അവരുടെ ശരീര ഭാഷയും പറച്ചിലും പ്രസംഗവും ഒക്കെ അവരറിയാതെ തന്നെ ഒരു തമ്പ്രാൻ ചുവയിൽ ആകും. അവരുടെ ഉദ്യോഗസ്ഥൻമാർ അവരുടെ മുന്നിൽ ഓച്ചനിച്ചു നിക്കുമെങ്കിലും നാട്ടുകാരുടെ മെക്കിട്ട് കേറാൻ ഒരു മടിയുമില്ല. ഒരുത്തൻ 'മിനിസ്റ്റർ' ആയാൽ പിന്നെ തിരു വായ്ക്കു എതിർവാ ഇല്ലെന്ന അവസ്ഥയാണ്.

ഭരണം കൈയാളി കഴിഞ്ഞാൽ പലരും അവരുടെ പാർട്ടി നേതാക്കളും അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ ആകുന്നു. കഴിഞ്ഞ ഒരു വർഷത്തിന് മുമ്പ് ഞാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സിംഗപ്പൂരിലേക്ക് പോകാൻ ചെന്നപ്പോൾ കയറുന്നിടത്തു സാമാന്യ നല്ല ഒരു നിരയുണ്ട്. ഞങ്ങൾ ഞങ്ങളുടെ ഊഴത്തിനായി കാത്തു നിൽക്കുമ്പോൾ ആകെ ഒരു ബഹളം . കൊച്ചിയിൽ ഉള്ള ഒരു പയ്യൻ എം.ൽ.എ യും അയാളുടെ ആൾക്കാരുമായി ഒരു അഞ്ചാറു പേര് ഒരു രണ്ടു കാറിൽ വന്നിറങ്ങി. എന്നിട്ട് അവിടെ ക്യുവിൽ നിൽക്കുന്ന ഒരു ഇരുപതു പേരെ(പ്രായമുള്ളവർ ഉൾപ്പെടെ) പുല്ലു പോലെ കണ്ടു അയാള് കൂളായി ഒരു മിനിറ്റിൽ ഉള്ളിൽ കയറി പോയി. എന്റെ ഊഴം വന്നപ്പോൾ ഞാൻ പോലുസുകാരനോട് കാര്യം തിരക്കി 'വോ വി.ഐ. പി ഹൈ സാബ്'. ഇവിടെ ആണ് പ്രശ്നം. ഇവന് വോട്ടും ശമ്പളവും കിമ്പളവും കൊടുക്കുന്ന സാധാരണക്കാർ വെറും സാദാ ആളുകളും ഈ മാന്യന്മാർ എല്ലാ വി.ഐ.പി, പിന്നെ വി.വി.ഐ.പി ഒക്കെയായി ഒരു ജന്മി വരേണ്യ സ്വഭാവം കാട്ടി തുടങ്ങും.

ഭരണം കിട്ടി ഒരു ആറു ഏഴും മാസം പലരും മാന്യ ജനങ്ങൾ ആയിരിക്കും. പക്ഷെ സംഗതി തലയ്ക്കു പിടിച്ചു തുടങ്ങിയാൽ കാര്യങ്ങൾ മാറും.
തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ എക്സിക്യൂട്ടീവ് ആണ് കാബിനറ്റ്. മന്ത്രിമാർക്ക് കൃത്യമായി പണി ചെയ്തു കൃത്യമായ തീരുമാനങ്ങൾ എടുത്തു സത്യസന്ധമായി കാര്യങ്ങൾ നടത്തി നാട് നന്നായ് നോക്കാനാണ് ഇവർക്ക് വോട്ടും കാശും കൊടുത്തു നമ്മൾ സെക്രെറ്ററിയേറ്റിൽ അഞ്ചു കൊല്ലത്തേക്ക് ജോലി കൊടുത്തിരിക്കുന്നത്. ഇതിൽ എത്ര പേര് കൃത്യമായി അഞ്ചു ദിവസം പോയിട്ട് ഒരു മുന്ന് ദിവസം ഒരു 6 മണിക്കൂറെങ്കിലും പണി എടുക്കുന്നുണ്ട്? ഓരോ മന്ത്രിമാർക്കും പിന്നെ ക്യാബിനെറ്റിനും എന്ത് കൊണ്ടു മര്യാദക്കൊരു പ്രവർത്തന മാനദണ്ഡം ഇല്ല? ഇവർ എത്ര കാര്യ ക്ഷമതയോടെ ഭരണ നിർവഹണം നടുത്തുന്നുവെന്നു ആറു മാസത്തിൽ ഒരിക്കൽ എങ്കിലും ആരേലും നോക്കുന്നുണ്ടോ?
ഇവിടെ ഒരു തീരുമാനം എടുത്താൽ അത് നടന്നു വരണമെങ്കിൽ രണ്ടു കൊല്ലം എടുക്കും. മന്ത്രി തമ്പ്രക്കാൾക്കു വേണ്ടപെട്ട വിഷയം രണ്ടു മാസത്തിൽ നടക്കുമെങ്കിൽ പൊതഉകാര്യം 'സര്ക്കാര് കാര്യം മുറ പോലെ' എന്ന മട്ടിൽ രണ്ടു കൊല്ലത്തിനുള്ളിൽ നടന്നാൽ ഭാഗ്യം. കാര്യങ്ങൾ ചുവപ്പു നാടകളിൽ കുരുങ്ങി സമയവും പണവും നഷ്ടപ്പെടുന്നത് എന്ത് കൊണ്ടാണ്? പലപ്പോഴും മന്ത്രിമാർക്ക് ഒരു വിഷയം പഠിക്കാനോ ഒരു തീരുമാനത്തിന്റെ വരും വരായ്കകളെ കുറിച്ച് മനസ്സിരുത്തി ചിന്തിക്കാനോ ഉള്ള സമയമില്ല. ഒരു തീരുമാനം എടുത്താൽ അത് 'ഫോളോ അപ്പ്' ചെയ്യാൻ സമയമില്ല. അവർക്കു തിരക്കോട് തിരക്കാണ്. നാട്ടിൽ ഉള്ള കലുങ്കിന് കല്ലിടണം. കാശു കൊടുക്കുന്ന കടയുടെ ഷോ റൂമിനു നാട മുറിക്കാൻ പോകണം. പിന്നെ നാട്ടിൽ ഉള്ള കല്യാണങ്ങൾ എന്ന് വേണ്ട എല്ലാ ദിവസവും നൂറു കണക്കിന് പരിപാടികൾ. പിന്നെ വണ്ടിയിൽ കയറി മുമ്പിലും പിമ്പിലും പോലീസ് വണ്ടിയും ആയി തേരോട്ടം. ഇതിന്റെ അർഥം മന്ത്രിമാർ മനുഷ്യരെ കാണരുത് എന്നല്ല. മന്ത്രമാർ എം എൽ എ മാരാണ് അവരുടെ മണ്ഡലത്തിൽ ചെന്ന് കാര്യങ്ങൾ നോക്കിയില്ലെങ്കിൽ പിന്നത്തെ തിരഞ്ഞെടുടുപ്പു കഴിഞ്ഞു വീട്ടിൽൽ ഇരുന്നു ചൊറി കുത്തേണ്ടി വരും. പക്ഷെ മന്ത്രിയുടെ പണി കലുങ്കിന് കല്ല് ഇടലും ഷോ റൂം ഉൽഘാടനവുമല്ല.
മന്ത്രി യുടെ പണി നാട്ടിലുള്ള ജോലിക്കാരുടെ ട്രാൻസ്ഫർ ശരി ആക്കി കൊടുത്തു ഓഫീസിലെയോ വീട്ടിലെയോ പാർട്ടിയിലെയോ ദല്ലാള് വഴി കൈക്കൂലി പിരിച്ചു കീശയിൽ ആക്കുകയല്ല. മന്ത്രിയുടെ പണി വലിയ കരാറു പണിക്കു ഒതുക്കത്തിൽ കമ്മീഷൻ സംഘടിപ്പിച്ചു ഗൾഫിൽ ഉള്ള ബിനാമികൾക് ഹവാല വഴി എത്തിച്ചു കൊടുക്കൽ അല്ല. മന്ത്രിമാർ അവർ ജനങ്ങളോട് ഇന്ത്യൻ ഭരണ ഘടനയിൽ ആണ ഇട്ടു ദൈവത്തിന്റെ നാമത്തിലും പിന്നെ ദൃഡമായും ചെയ്യുന്ന ആ പ്രതിജ്ഞ ആഴ്ചയിൽ ഒരിക്കേലിങ്കിലുണ് വോട്ടു തന്ന ഞങ്ങളെ ഓർത്തു വായിക്കണം. പിന്നെ കള്ളം പറയാതെ കളവു ചെയ്യാതെ മാനം മര്യാദക്ക് കിട്ടിയ വോട്ടിനോടും കിട്ടുന്ന മാന്യമായ ശമ്പളത്തോടും കൂറ് പുലർത്തി അധികാരനിർവഹണം നടത്തി മിനിസ്റ്റർ സാർ പണി ചെയ്യുക. ജനത്തിനു പണി കൊടുക്കരുത്.

മിനിസ്റ്റർ എന്നത് യാഥാർത്തിൽ ബൈബിളിൽ ഉള്ള ഒരു ആശയം ആണ്. മിനിസ്റ്റർ എന്നാൽ 'സു' വിശേഷ സേവകൻ അഥവാ വേലക്കാരൻ എന്നാണ് ആർദ്ദം. അത് 'സേവക നേതൃത്വം' (servant leadership) എന്ന നേതൃത്വ ധാര്മികതയിൽ ( ലീഡർഷിപ് എത്തിക്സ്) നിന്ന് വന്നതാണ്. അതെ ആശയത്തിൽ നിന്നാണ് 'സിവിൽ സെർവന്റ്' 'സിവിൽ സർവീസ്' എന്ന ആശയവും ഉണ്ടായതു. ഇവിടുത്തെ മിക്ക ഉദ്യോഗസ്ഥ പ്രമാണി മാരും സിവിലും അല്ല സേവന മനോഭാവും ഇല്ല.
ആയതിനാൽ മന്ത്രി ആയി സത്യ പ്രതിഞ്ജ ചെയ്തു പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ 'നിങ്ങൾ എങ്ങനെ നിങ്ങൾ ആയി' എന്നോർക്കുക. നിങ്ങൾ ദയവായി ആ സത്യ പ്രതിജ്ഞ നിങ്ങളുടെ മേശയുടെ മുന്നിലെ ചുവരിൽ ഫ്രെയിം ചെയ്തു വച്ച് ദിവസേന ഒരു പ്രാവശ്യം രണ്ടു മിനിറ്റ് എടുത്തു വായിക്കുക. അതിനു അനുസരിച്ചു ഞങ്ങൾ ഏൽപ്പിച്ച ജോലി ചെയ്യുക.

പിന്നെ ദയവ് ചെയ്തു ഫ്ലക്സിൽ കയറി പ്ലാസ്റ്റിക്ക് ചിരിയുമായി വെറും ഒരു ബോറനായി ഞങ്ങളെ ദയവു ചെയ്തു ബോറടിപ്പിക്കരുത്. പിന്നെ മുള്ളാൻ പോകാണമെങ്കിലും പൊലിസ് എസ്‌കോർട്ട് വേണമെന്ന ശുദ്ധ വങ്കത്തരം ഒഴിവാക്കുക. മസിലു പിടുത്തം എന്ന അസുഖം മാറ്റിയാൽ ആൾക്കാർ നിങ്ങളെ ശുംഭൻ എന്ന് വിളിക്കില്ല. മണ്ടത്തരം പറയാതിരിക്കുക. മണ്ടത്തരം ചെയ്യാതിരിക്കുക. പിന്നെ നിങ്ങൾ തമ്പ്രാക്കളോ സ്ഥലത്തെ ജന്മിമാരോ അല്ല എന്ന് തിരിച്ചറിയുക. ഞങ്ങൾ വോട്ടും നികുതി പണവും ശമ്പളവും ഇന്നോവ കാറും പിന്നെ വിടും നിങ്ങള്ക്ക് സ്വന്തം കൈക്കാരെയും കാര്യക്കാരെയും കാര്യസ്ഥരെയും ഒക്കെ തരുന്നത് നാടിനെയും ജങ്ങളെയും സേവിക്കാനാണ് എന്നത് മറക്കാതിരിക്കുക. അധികം ഞെളിയാതയും നേഗളിക്കാതയും നടന്നാൽ ജനം മാനിക്കും. നിങ്ങൾ ഞങ്ങളെ നിരാശ പെടുത്തകയില്ലന്ന പ്രതീക്ഷയോടെ. നന്ദി. നമസ്ക്കാരം.

No comments: