Friday, June 10, 2016

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എങ്ങനെ മാറ്റാൻ സാധിക്കും?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എങ്ങനെ മാറ്റാൻ സാധിക്കും? . കേരളത്തിൽ ഇപ്പോൾ സർവ്വകലാശാലകൾക്ക് ഒരു കുറവും ഇല്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ എല്ലായിടത്തും ഓരോ സർവകലാശാല. മലയാളത്തിന് ഒന്ന്. സംസ്കൃതത്തിനൊന്നു. പോരെങ്കിൽ കലാ മണ്ഡലം. നിയമ പഠനത്തിന് വേറൊന്നു. ഇനി പോലീസിനും ഒന്ന് വേണമെന്നു പറയുന്നു. എണ്ണത്തിന് ഒരു കുറവും ഇല്ല. പക്ഷെ ഗുണമേന്മ യെ കുറിച്ച് മാത്രം ചോദിക്കരുത്. കോളേജുകളുടെ കാര്യം ആണെങ്കിൽ പറയുകയും വേണ്ട. ഒരു കാലത്തു ഇന്ത്യയിൽ തന്നെ മികച്ച കോളേജിൽ ഒന്നായ തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിന്റെ ഇന്നത്തെ അവസ്ഥയെന്താണ്? ആ കോളേജിനെ ഈ വിധം ആക്കിയത് ആരൊക്കെയാണ്?
കേരളത്തിലെ കോളേജ് -യൂണിവേഴ്‌സിറ്റി അധ്യാപകരിൽ ഒട്ടു മിക്കവരും അവരുടെ കുട്ടികളെ എന്ത് കൊണ്ട് കേരളത്തിന് വെളിയിൽ വിട്ടു പഠിപ്പിക്കുന്നു? എന്ത്കൊണ്ട് മുമ്പിലത്തെയും ഇപ്പോഴത്തെ മന്ത്രിമാരുടെ മക്കളിൽ പലരും കേരളത്തിന് വെളിയിലും ഇന്ത്യക്കു വെളിയിലും പഠനത്തിന് പോകുന്നു? കാരണം ഇവർക്കൊക്കെ അറിയാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം കുത്തഴിഞ്ഞ പുസ്തകം ആണന്നു.
എന്താണ് പ്രശ്നം? കേരളത്തിൽ പൊതുവെ ഒരു ' അഡ്ജസ്റ്മെന്റ്' 'കോമ്പറൊമൈസ്' ആഴകോഴമ്പൻ ഏർപ്പാടാണ് സർക്കാർ സംവിധാനം ആകെ. ജോലി കിട്ടിയാൽ പണി ചെയ്യണം എന്ന നിർബന്ധമൊന്നും ഇല്ല. എല്ലാവരും അവരുടെ അവകാശങ്ങളെ കുറിച്ച് ഭയങ്കര ബോധവാന്മാർ ആണെങ്കിലും അവരുടെ ഉത്തരവാദിത്തങ്ങളെ കുറിച്ചു മാത്രം ചോദിക്കരുത്. ചുരുക്കത്തിൽ നമ്മുടെ പ്രവർത്തന സംസ്കാരം തന്നെ ഒരു മീഡിയോക്കർ ഏർപ്പാടാണ്. എങ്ങനെയെങ്കിലും കാര്യം ഒപ്പിക്കുക എന്ന ഈ സാമൂഹിക മനഃശാസ്ത്രം ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് കേരളത്തിൽ വിദ്യാഭ്യാസ രംഗത്തിനാണ്. പ്രത്യകിചു ഉന്നത വിദ്യാഭ്യാസ രംഗം.
രണ്ടാമത്തെ പ്രശ്നം ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ആണ്. മിക്കവാറും യൂണിവേഴ്‌സിറ്റികൾ യഥാർത്ഥത്തിൽ ഭരിക്കുന്നത് അവിടെയുള്ള നോൺ-ടീച്ചിങ് സ്റ്റാഫ് യൂണിയൻ/അസോസിയേഷൻ നേതാക്കൾ ആണ്. ഇവർ ഓരോ കക്ഷി രാഷ്ട്രീയത്തിന്റെ കാലാൾപ്പടയാണ്. പാർട്ടിക്ക് ലെവിയും ഫണ്ടും കൊടുക്കും. പാർട്ടി നേതാക്കളും ആയി അടുത്ത ചെങ്ങാത്തം. പണി ഒന്നും ചെയ്തില്ലേലും സംഘടനാ പ്രവർത്തനം ജോറായി നടത്തും. വൈസ് ചാൻസലർ തൊട്ടുള്ള അക്കാഡമിക് കാര്യക്കാർക്ക് എല്ലാം ഇവരെ വലിയ കാര്യമാണ്. അവരോട് ചോദ്യം കൂടുതൽ ചോദിച്ചാൽ പണി കിട്ടുമെന്ന് എല്ലാ സാറന്മാർക്കും അറിയാം.
അടുത്ത പ്രശനം സിൻഡിക്കേറ്റ് എന്ന് പറയുന്ന ഏർപ്പാടാണ്. സാധാരണ യൂണിവേഴ്സിട്ടികളിൽ സിന്ഡിക്കേറ്റു ഉണ്ടാക്കുന്നത് ഗുണമേന്മ ഉറപ്പു വരുത്തുവാനും കാര്യ ക്ഷമത കാത്തു സൂക്ഷിക്കാനും പിന്നെ അഴിമതിയും സ്വജന പക്ഷവതവും ഇല്ലാതാക്കാനുമാണ്. പക്ഷെ നമ്മുടെ യൂണിവേഴ്‌സിറ്റികളിൽ പലതിലും സിന്ഡിക്കേറ്റിന്റെ പണി നേർ വിപരീതമാണ്. കാരണം സിൻഡിക്കേറ്റ് അതാത് കാലത്തേ രാഷ്ട്രീയ പാർട്ടികളോട് കൂറ് കാണിച്ചു പാർട്ടിയുടെ സർവീസ് സംഘടന രാഷ്ട്രീയം കളിക്കുന്ന സർവീസ് സംഘടനാ നേതാക്കളോ അല്ലെങ്കിൽ ഏതെങ്കിലും ജാതി മത സംഘടനയുടെയോ സഭയുടെ നോമിനി ഒക്കയാണ് സിന്ഡിക്കേറ്റിൽ വരുന്നത്. അവിടെ അവരെ ഏൽപിച്ച പണി ചെയ്യുന്നതിന് പകരം മറ്റുള്ളവർക്ക് പണി കൊടുക്കുക എന്നതാണ് പലരുടെയും വിനോദം. പിന്നെ അക്കാഡമിക് ആപ്പോയിന്മെന്റു മുതൽ എല്ലാ കാര്യങ്ങളിലും കൈ കടത്തി 'അഡ്ജസ്റ്മെന്റി' രാഷ്ട്രീയം കളി ആണ് അവരുടെ പ്രധാന തൊഴിൽ.
പിന്നെ വൈസ് ചാൻസിലർ. കഴിഞ്ഞ യുഡിഫ് ഭരണ കാലത്തേ ഏറ്റവും വലിയ കടും കൈ വൈസ് ചാൻസലർ നിയമനത്തിൽ ആയിരുന്നു. ജാതി തിരിച്ചും പാർട്ടി തിരിച്ചും മതം തിരിച്ചും ഗുണമേന്മയോ അക്കാഡമിക് മികവോ വെറും പ്രാഥമിക നേതൃത്വ ഗുണവും ഇല്ലാത്ത മന്ത്രിമാരുടെ ശിങ്കിടികളെയും പിന്നെ ഓരോ ജാതി മത പാർട്ടി നോമിനികളെയും കൊണ്ട് കുത്തി നിറച്ചു നശിച്ചു കൊണ്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി കളെ വീണ്ടും വെറും മൂന്നാം കിട സ്ഥാപനങ്ങൾ ആയി മാറ്റി. ഈ കഴിഞ്ഞ അഞ്ചു കൊല്ലം നിയമിച്ച വി.സി മാരിൽ എത്രപെർ ഏതെങ്കിലും രംഗത്ത് മികവ് കാട്ടിയിട്ടുണ്ടു? അവരിൽ എത്രപേർ എത്ര ഇന്റർ നാഷണൽ ജേർണലിൽ പ്രസക്തമായ എന്തെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടു? മീഡിയോക്കർ പോലും അല്ലാത്ത വി.സി മാരിൽ നിന്ന് എന്ത് അക്കാഡമിക് മികവുള്ള യൂണിവേഴ്‌സിട്ടികൾ ഉണ്ടാകും? കഴിഞ്ഞ വര്ഷം കോഴിക്കോട്ടി സർവകലാശാലയിൽ സിന്ഡിക്കേറ്റു മീറ്റിങ്ങിൽ മുസ്ലം ലീഗിന്റെ നോമിനി ആയി വന്ന വി.സി സാറും പിന്നെ സിന്ഡിക്കേറ്റു അംഗങ്ങളും തമ്മിൽ അടി കടി ഏറു മുതലായ നാണം കെട്ട കലാ പരിപാടി ആണ് അരങ്ങേറിയത്.
UDFന്റെ പ്രശ്നം ഗുണമേന്മ ഒന്നുമേ നോക്കാതെ വി.സി പദം വീതം വച്ചു കൊടുത്തു എന്നതാണ്.ഉള്ള യൂണിവേഴ്‌സിറ്റികളെ കുളം തോണ്ടിയിട്ട്, വീണ്ടും യൂണിവേഴ്സിറ്റി ഉണ്ടാക്കി വേണ്ടപ്പെട്ടവരെ അവിടെ നിയമിച്ചു ഉത്ഘാടനം ചെയ്തു സന്തോഷിച്ചു. .
LDF ന്റെ സമീപനം പാർട്ടി നോമിനികളെ ജാതി മത സന്തുലനം ചെയ്തു നിയമിക്കുക എന്നതാണ്. പക്ഷെ അവിടുത്തെ പ്രശ്നം പാർട്ടി നേതാക്കളും സിന്ഡിക്കേറ്റുകളും കാര്യങ്ങൾ നടത്തുമെന്ന് മാത്രമല്ല പാർട്ടി അനുഭാവി അല്ലെങ്കിൽ പലതു നടക്കില്ല. അവിടെ പിന്നെ പാർട്ടി ഭരണം ആയിരിക്കും. തമ്മിൽ ഭേദം തൊമ്മൻ ആണെങ്കിലും യൂണിവേഴ്‌സിറ്റി കളുടെ കാര്യം തധൈവ!
പിന്നെ ഉള്ളത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്ന സംവിധാനം ആണ്. വലിയ ഒരു ആശയം എങ്ങനെ കുളം ആക്കം എന്നതിന്റെ മകുടോദാഹരണം ആണ് ഈ സംവിധാനം. ഞാൻ വളരെ ബഹുമാനിക്കുന്ന രണ്ടു നല്ല മനുഷ്യർ ആയിരുന്നു ഇതിനെ കഴിഞ്ഞ പത്തു കൊല്ലം നയിച്ചത്. രണ്ടു പേരും അവരുടെ മേഖലയിൽ കഴിവ് തെളിയിച്ചവർ. പിന്നെ എന്താണ് പ്രശ്നം? പ്രശ്‌നം അവർക്കു കാര്യമായി.ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണ മേന്മയുടെ കാര്യത്തിൽ ഒന്നും.ചെയ്യാനായില്ല എന്നതാണ്. ടി.പി.എസ് ശ്രീനിവാസൻ സാർ പരിശ്രമിച്ചു ഓട്ടോനോമസ് കോളജുകൾ കൊണ്ട് വരാൻ ശ്രമിച്ചു. പക്ഷെ അത് കൊണ്ടും നമ്മുടെ ഉന്നത വിദ്യാഭ്യാസം പച്ച പിടിക്കിമോ എന്ന് സംശയം ആണ്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് ഇപ്പോൾ ഒരു ഉപദേശക സമിതിയിൽ കവിഞ്ഞു പ്രസക്തി ഉണ്ടാകണമെങ്കിൽ അതിന്റെ ആദ്യക്ഷനായ വിദ്യാഭ്യാസ മന്ത്രി തന്നെ മുൻകൈ എടുക്കണം.
ഒരു ദേശത്തിന്റെ ഭാവിയുടെ ക്വാളിറ്റ് അവിടുത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗഹനതയെയും ഗുണമേന്മയെയും.ആശ്രയിച്ചിരിക്കും. അതുകൊണ്ടു തന്നെ യാണ് അമേരിക്കയും യൂറോപ്പും ജപ്പാനും ഇപ്പോൾ ചൈനയും ഒക്കെ കരുത്തും സാമ്പത്തിക സാമൂഹ്യ വികസനവും ഉള്ള രാജ്യങ്ങൾ ആയതു. കേരളത്തിൽ നിന്ന് ആയിരക്കണക്കിന് കുട്ടികൾ ആണ് പഠിയ്ക്കുവാൻ വെളിയിൽ പോകുന്നത്. നമ്മുടെ കോളജുകൾ പലതു. അടച്ചു പൂട്ടേണ്ട സ്ഥിതി വരും. വെളിയിൽ പഠിക്കുവാൻ പോകുന്നവരിൽ നല്ല ഒരു വിഭാഗം നല്ല ഐ. ക്യു ഉള്ള കുട്ടികൾ ആണ്. അവരിൽ 90% കേരളത്തിൽ തിരിച്ച് വരാൻ സാധ്യത കുറവാണ്. ഇത് കൊണ്ട് ഭാവിയിൽ കേരളത്തിന് വലിയ നഷ്ട്ടം വരും. കാരണം 'cumulative brain drain' നമ്മുടെ എല്ലാ രംഗങ്ങളേയും ബാധിക്കും. രാഷ്ട്രീയ സാമൂഹിക ഗവേഷണ രംഗങ്ങളിൽ നമുക്ക് വലിയ കഴിവുള്ള ഒരു പാട് മലയാളികളെ നഷ്ടപ്പെടും.
എന്ത് ചെയ്യാൻ കഴിയും.
1) പുതിയ യൂണിവേർഡിറ്റികൾ ഉണ്ടാക്കാതെ ഉള്ള യൂണിവേഴ്സിറ്റികളുടെ ഗുണമേന്മ വർദ്ധിപ്പിക്കുവാൻ സ്വത്വര നടപിടികൾ സ്വീകരിക്കുക.
2) നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ ഗുണമേന്മ കൂട്ടാനുള്ള പ്രായോഗിക പദ്ധതികൾ ലോക നിലവാരത്തിൽ പഠനം നടത്തുന്നതിന് ദേശീയ തലത്തിലും.അന്തർ ദേശീയ തലത്തിലും.ഉള്ള അക്കാദമിക നേതൃത്വ ശേഷിയുള്ളവറ്റ്റ് ഒരു എക്‌സ്‌പേർട്ട് പാനൽ ഉണ്ടാക്കുക. ദയവു ചെയ്തു അത് പാർട്ടി അനുഭാവികളെയും ശാസ്ത്ര പരിഷത്കാരെയും കൊണ്ട് നിറക്കാരുത്. 65 വയസ്സിൽ കൂടുതൽ ഉള്ള വന്ദ്യ വയോധികരെ കൊണ്ട് നിറക്കരുത്. കേരളത്തിൽ നിന്ന് പോയി ലോക നിലവാരത്തിൽ അറിയുന്ന അക്കാഡമിക് വിദക്തന്മാർ വിദേശത്തെ പല യൂണിവേഴ്‌സിറ്റിളിലും ഇന്ത്യയിലും ഉണ്ട്. മാത്രമല്ല ഭൂരിപക്ഷം പേരും മലയാളികൾ ആകേണ്ട കാര്യമില്ല. അവരുടെ നിദേശങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സമൂഹത്തിൽ ചർച്ചക്ക് വെച്ചിട്ടു മന്ത്രി സഭ പാസാക്കി അത് നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കോൺസിൽ മേധാവിയും വിദ്യാഭ്യാസ മന്ത്രിയും ധനകാര്യ മന്ത്രിയും പ്രതി പക്ഷ നേതാവും മൂന്നു വി.സി മാരും ഉൾപ്പെട്ട ഒരു സമിതിയെ മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ നിയമിക്കുക.
3) കക്ഷി രാഷ്ട്രീയ അതി പ്രസരം സിന്ഡിക്കേറ്റിൽ നിന്ന് ഒഴിവാക്കി അക്കാദമിക മികവുള്ളവവരെ തിരെഞ്ഞുടുക്കാൻ ഉള്ള നിയമ നിർമ്മാണം നടത്തുക. എല്ലാ സിന്ഡിക്കേറ്റു അംഗങ്ങളും മലയാളികൾ ആകണമെന്നില്ല.
4) വി.സി നിയമനത്തിൽ യു.ജി.സ മാനദന്ടങ്ങൾ പൂർണമായി പാലിക്കുക. അക്കാദമിക മികവും നേതൃത്വ അനുഭവും മികച്ച വ്യക്തി ഗുണവും മാത്രമുള്ളവരെ കഴിവും മികവും മാത്രം.നോക്കി ജാതി മത ഭാഷ ചിന്തകൾക്ക് അപ്പുറം തിരഞ്ഞെടുപ്പ് ശരിയായ ഒരു വിദഗ്ധ സമിതിക്കു വിടുക.
കേരളത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും നല്ല വി.സി അനന്ത മൂർത്തി ആയിരുന്നു. അദ്ദേഹം മലയാളീ ആയിരുന്നില്ല
ഇപ്പോഴും എംജി യൂണിവേഴ്‌സിറ്റി യിൽ കുറെ കഴിവുള്ള അധ്യാപക ഗവേഷകർ ഉള്ളത് അനന്ത മൂർത്തി മുഖം നോക്കാതെ കഴിവ് നോക്കി ആളുകളെ തിരെജെടുത്തതു കൊണ്ടാണ്.
ഇവിടെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ ആണ് തികച്ചും കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ജോണ് മത്തായിയെ വിസി ആയി നിയമിച്ചു ചരിത്രം സൃഷ്ട്ടച്ചത്. ചുരുക്കത്തിൽ ജാതിയോ മതമോ പാർട്ടിയോ ഭാഷയോ നോൽക്കാതെ ഏറ്റവും കഴിവും നേതൃത്വ ശേഷിയും സ്വജന പക്ഷവാദം ഇല്ലാത്തവരെ വി.സി ആയി നിയമിക്കുക.
തിരഞ്ഞെടുക്കപ്പെട്ട വി.സി ക്കു നിർബന്ധ മാനേജ്മെന്റ് ലീഡർഷിപ് പരിശീലനം ആദ്യ വര്ഷം തന്നെ IMG യിൽ ഏർപ്പെടുത്തുക. സത്യത്തിൽ ഒരു അക്കാദമിക് മാനേജ്‌മെന്റ് ആൻഡ് ലീഡർഷിപ് ട്രെയിനിങ് IMG യിൽ തുടങ്ങേണ്ടതാണ്. വി.സി യും രാജിസ്ട്രാറും പ്രൊ വി.സി യും വകുപ്പ് തലവന്മാരും അങ്ങനെയുള്ള ട്രെയിനിങ് ചെയ്‌താൽ പല ഗുണങ്ങൾ ഉണ്ട്.
5)ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഔന്നത്യം ഉള്ള , ദേശീയ അന്തർദേശീയ തലത്തിൽ തെളിയിച്ച അക്കാഡമിക് , മനേജ്മെന്റ് , പോളിസി മേഖലയിൽ കഴിവ് തെളിയിച്ചവരെ മാത്രം എടുക്കുക. ഈ കാര്യത്തിലും എല്ലാവരും മലയാളികൾ ആകണം എന്നില്ല.
ഉദാഹരണത്തിന് പ്രഭാത് പട്നായിക് എല്ലാവരാലും ബഹുമാനിക്ക് പെടുന്ന അക്കാഡമിക് ലീഡർ ആണ്. പഴയ യു.ജി.സി ചെയർമാന് തോരാട്ട് ദേശീയ തലത്തിൽ അറിയപ്പെടുന്ന ആളാണ്
tiss വി.സി പരശു രാമൻ കഴിവ് തെളിയിച്ചതു ആണ്. വേറൊരാൾ UN University യുടെ Vice Recter ആയ ഗോവിന്ദൻ പാറയിൽ ആണ്. ചുരുക്കത്തിൽ കഴിവും മികവും ഉള്ളവരെ നിയമിക്കുക. പാർട്ടി സില്ബന്ധി ആയത് കൊണ്ട് മാത്രം ആളുകളെ നിയമിക്കാതിരിക്കുക.
6)കഴിഞ്ഞ LDF മന്ത്രി സഭയിൽ സഖാവ് ബേബി സർവ്വകലാശാല ഗവേഷണം നന്നാക്കാൻ ചില നല്ല കാര്യങ്ങൾ ചെയ്തു . അതിൽ ഒന്ന് നോബൽ ജേതാക്കളായ ശാസ്ത്രജ്ഞരുമായി ചേർന്നുള്ള അക്കാദമിക് കൂട്ടുകെട്ട് ആയിരുന്നു. കഴിഞ്ഞ അഞ്ചു കൊല്ലം അബ്ദുർ റബ്ബ് ഇതിനായി ഒരു കാര്യവും ചെയ്തില്ല.
ആയതിനാൽ ഒരു അക്കാഡമിക് ഇന്നൊവേഷൻ പ്രോഗ്രാമിന് 30 കോടി വക കൊള്ളിച്ചു ഏറ്റവും നല്ല അന്തരാഷ്ട്ര തലത്തിൽ ഉള്ള അഞ്ചു ഗവേഷണ പദ്ധതിക്ക് ആറു കോടി രൂപ അഞ്ചു വർഷത്തേക്ക് നൽകുക. പക്ഷെ പദ്ധതി തിരഞ്ഞെടുപ്പ് അന്തർ ദേശീയ നിലവാരമുള്ള ഒരു എക്‌സ്‌പേർട്ട് പാനലിനു വിടുക.
7) എല്ലാ യൂണിവേഴ്‌സിറ്റി Department കൾക്കും ആനുവൽ പെർഫോമൻസ് പ്ലാൻ നിർബന്ധം ആക്കുക. യൂണിവേഴ്‌സിറ്റി കളെ അവർ അന്താരാഷ്ട്ര തലത്തിൽ റെഫർഡ് ജേര്ണലികളിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെയും മറ്റു അക്കാദമിക മികവിന്റെയും അടിസ്ഥാനത്തിൽ ഇൻസെന്റീവ് സിസ്റ്റം ഉണ്ടാക്കുക.
8)അദ്ധ്യാപക നിയമനത്തിൽ ഇൻ ബ്രീഡിങ് ഒഴിവാക്കി മികച്ച ഗവേഷകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ട് വരിക.
9) അന്തർ ദേശീയത് അക്കാഡമിക് എക്‌സ്ചേഞ് പ്രോഗ്രാം നടപ്പാക്കുക. ഇതിൻ പ്രകാരം വിദേശ സർവ്വ കലാശാലകളിൽ നിന്നും ഗവേഷകർക്ക് കേരളത്തിൽ വന്ന് പ്രവർത്തിക്കാൻ കഴിയും. നമ്മുടെ ഗവേഷകർക്ക് ആറു മാസം വിദേശ സർവകലാശാലയിൽ പ്രവർത്തന പരിചയം കിട്ടും.
ഇനിയും വിശദ നയ പരമായ നിർദേശങ്ങൾ ഉണ്ടെങ്കിലും ഇപ്പോൾ പറയുന്നില്ല.

No comments: