Friday, June 10, 2016

കേരളത്തിലെ പണാധിപത്യവും പാരമ്പര്യവും


സാമ്പത്തിക-സാമൂഹിക വളർച്ച വരിക്കുന്ന സമൂഹങ്ങളിൽ സാധാരയായി ജനന നിരക്ക് കുറയുകയാണ് പതിവ്. ഇതിനു പലകാരണങ്ങൾ ഉണ്ട്.
അവയിൽ ഒന്ന് കൂടുതൽ പണം ഒഴുകുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ ജീവിക്കുവാനും, വിദ്യഭ്യാസത്തിനും, ആരോഗ്യ പരിപാലനത്തിനും കൂടുതൽ പണം വേണമെന്നുള്ളതാണ്. ജീവിത ചിലവുകൾ വർദ്ധിക്കുമ്പോൾ മിക്കവാറും വീടുകളിൽ പുരുഷനും സ്ത്രീയും ജോലി ചെയ്തെങ്കിൽ മാത്രമേ വീട്ടു ചിലവുകൾ നടന്നു പോകുകയുള്ളൂ. അങ്ങനെ ഓരോ അണു കുടുംബവും (ന്യൂക്ലീയർ ഫാമിലി) പ്രധാനമായും സാമ്പത്തിക വ്യവസ്ഥിതിയുടെ ഭാഗമായ ഒരു സാമൂഹിക സാമ്പത്തിക സംരംഭമായി മാറുന്നു.
പണാധിപത്യമുള്ള ഒരു സാമ്പത്തിക വ്യവസ്ഥയിൽ വ്യക്തികളും കുടുംബവും അതിനു അനുസരിച്ചു മാറി ജീവിക്കുവാൻ പഠിക്കും. അങ്ങനെ കുടുമ്പം എന്നത് ഒരു സാമൂഹിക-സാമ്പത്തിക യൂണിറ്റ് ആകുമ്പോൾ എപ്പോൾ എത്ര കുട്ടികൾ വേണമെന്നുള്ളത് ഒരു വൈകാരിക തീരുമാനം മാത്രമല്ല, മറിച്ചു ഒരു സാമ്പത്തിക-സാമൂഹിക തീരുമാനം കൂടി ആണ്.
സമൂഹം തന്നെ പണാധിപത്യ വിപണിയായി പരിണമിക്കുമ്പോൾ ജനനവും, വിദ്യാഭ്യാസവും, ജോലിയും,, കല്യാണവും, ലൈംഗീതയും, രതിയും, വീടും, ആരോഗ്യവും, മരണവും അതിന് അനുസരിച്ചു മാറും. ജീവിക്കുവാനും വീട് വാങ്ങാനും/വെയ്ക്കാനും, വാഹനം വാങ്ങുവാനും കൂടുതൽ പണം ആവശ്യമായി വരുമ്പോൾ കൂടുതൽ പണം തേടിയുള്ള പാച്ചിൽ ആയി മാറും ജീവിതം. അതിനു കൂടുതൽ പഠിക്കണം പിന്നെ നല്ല ശമ്പളം കിട്ടുന്ന ജോലിവേണം, ഇതെല്ലാം കൂടി കഴിയുമ്പോൾ ഒരാൾക്കു മുപ്പതു വയസ്സാകും. വിവാഹ പ്രായം ഏറുംതോറും ജനന നിരക്ക് കുറഞ്ഞു വരും.
കേരളത്തിൽ കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ ഒരു നേർകാഴ്ച കൂടി ആണ് മുകളിൽ വിവരിച്ചത്. ഇപ്പോൾ കേരളത്തിൽ കല്യാണങ്ങൾ അധികവും നടക്കുന്നത് ഇന്റർനെറ്റ് കല്യാണ വിപണിയിൽ കൂടെ ആണു. ടെക്നോളജിയും വിപണിയും ഒരാളുടെ ജീവിതത്തിന്റെ പ്രധാന മുഹൂർത്തത്തിൽ പ്രധാന പങ്കു വഹിച്ചു തുടങ്ങുമ്പോൾ തന്നെ നമ്മുടെ ജീവിതം മുഴുവനും നമ്മൾ അറിയാതെ തന്നെ വാണിജ്യവൽക്കരിക്കുകയും നമ്മൾ വിപണിയിലെ വിഭവങ്ങൾ ആയി മാറുകയും ചെയ്യുന്നു.
സാധാരണഗതിയിൽ വലിയ തോതിൽ ഉള്ള സാമ്പത്തിക -സാമൂഹ്യ മാറ്റങ്ങൾ ഉണ്ടായ സമൂഹങ്ങളിൽ വ്യക്തിക്ക് പ്രാധാന്യം കൂട്ടുകയും, ജീവിത പങ്കാളിയെ അവരവർ തന്നെ തിരഞ്ഞെടുക്കുകയും ആണ് പതിവ്. എന്നാൽ കേരളത്തിൽ പണാധിപത്യ സാമ്പത്തിക വ്യവസ്ഥ താരതമ്യേന വേഗത്തിൽ പിടിമുറക്കിയെങ്കിലും കേരള സമൂഹ അതിന്റെ യാഥാസ്ഥിക പാരമ്പര്യത്തിൽ കിടന്നു ഉഴറുക ആണ്. അതു കൊണ്ട് തന്നെ വിവാഹം എന്നത് പല വീടുകളിലും ഒരു പുതിയ പ്രശനം ആണ്. സ്വന്തം ജീവിത പങ്കാളിയെ കണ്ടത്താൻ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയും എന്നാൽ പാരമ്പര്യ 'arranged marriage' നോട് താല്പര്യം ഇല്ലാത്ത ഒരു തലമുറയും ഇവിട് വളർന്നു നിൽക്കുന്നു .
ഇങ്ങയുള്ള പണാധിപത്യ വിപണിയും യാഥാസ്ഥിതിക പാരമ്പര്യവും തമ്മിൽ ഉള്ള കിട മത്സരങ്ങൾ കേരളത്തിൽ പുതിയ സാമൂഹ്യ സംഘര്ഷങ്ങൾക്കു ആക്കം കൂട്ടുന്നുണ്ട്.
കാർഷിക ആവാസ വ്യവസ്ഥയുടെ കൂട്ട് ഉത്തരവാദിത്ത കൂട്ടായ്മ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പണാധിപത്യ വിപണിമയമായ ഒരു സാമ്പത്തിക പരിസരത്തേക്ക് കേരള സമൂഹം മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു. അത് വ്യക്തി ജീവിതത്തെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിക്കുന്നുണ്ട്.
ഒരു വശത്തു പണാധിപത്യ വിപണിയിമായി ഒത്തു തീർപ്പിൽ എത്രയും പണം ഉണ്ടാക്കാനുള്ള ആഗ്രഹം മറു വശത്തു പാരമ്പര്യ കെട്ട് പാട്ടുകൾ പൊട്ടിച്ചു പോകാനുള്ള ഭയം. ഇതിനു രണ്ടിനും ഇടയിൽ ഒത്തു തീർപ്പാക്കി മലയാളി ജീവിക്കുവാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾ ആണ് ഇന്ന് കാണുന്നതിൽ അധികവും.
ഇതിന് കാരണം പലതാണ്.
1)നാം സാമ്പത്തികമായി ഒരു പണാധിപത്യ വിപണിയിൽ എത്തി നിൽക്കുമ്പോളും സാമൂഹികമായി നമ്മൾ ഇപ്പോഴും കാർഷിക സാമൂഹ്യ വ്യവസ്ഥയിൽ നിന്നും പൂർണമായി വിട്ടു മാറിയിട്ടില്ല. അതുകൊണ്ടാണ് നാം പണാധിപത്യ വിപണിയെ പുല്കുമ്പോഴും കൃഷിയെ കുറിച്ച് ഗ്രഹാതുരയോടെ പരിതപിക്കുന്നത്.
2) പണാധിപത്യ വിപണിയിൽ സ്വയം ഒരു വിലയേറിയ ഒരു മാനവ വിഭാവമാകാൻ( high value human resource) ,പഠിച്ചു 'വിജയിച്ചു' ഏറ്റവും വലിയ ശമ്പളം ജോലി വിപണിയിൽ( job market) വില പേശി 'വിജയിക്കുവാൻ', ഉള്ള മത്സര ഓട്ടത്തിൽ പുതിയ അരക്ഷിതാവസ്ഥ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്നു.
3) ഒരു വശത്തു യാഥാസ്ഥിക പാരമ്പര്യ ജാതി മത സ്വതങ്ങളിൽ നിന്ന് വിടുതൽ ഇല്ലാതിരിക്കുകയും , മറു വശത്തു പണാധിപത്യ വിപണയിൽ വിഭവം ആകുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയും. ഇങ്ങയുള്ള അവസ്ഥയിൽ ആളുകൾ മത വിശ്വാസത്തിലും പാരമ്പര്യ സമൂഹിക സംരക്ഷണ വ്യവസ്ഥകളെയും ഒരു പിടി വള്ളി എന്നത് പോലെ മുറുക്കി പിടിക്കും. പണാധിപത്യ വിപണിയെന്ന സമുദ്രത്തിൽ നീന്തുവാൻ വെമ്പുന്ന വ്യക്തികൾ ഒരു ലൈഫ് ജാക്കറ്റോ ഒരു പിടി വള്ളിയോ എന്ന പോലെ മത വിശ്വാസങ്ങളെയും പാരമ്പര്യത്തെയും മുറുകെ പിടിക്കുന്നു. അവിടെയും ഇവിടെയും ഇല്ലാതെ പണാധിപത്യ വിപണിയും പാരമ്പര്യ പിടിവള്ളിയുമായി ഉള്ള പിടിവലിയുടെ നടുവിൽ ആണ് ഇന്ന് കേരള സമൂഹത്തിലെ ഒരു നല്ല ശതമാനം ആളുകൾ.
4) ഇങ്ങനെ പണാധിപത്യ സാമ്പത്തിക ആവാസ വ്യവസ്ഥയിൽ ജീവിതം തന്നെ ഒരു മത്സര ഒട്ടമാകുമ്പോൾ സംഭവിക്കുന്നത് പരസ്പര വിശ്വാസം കുറയും ( trust deficit). കാരണം ചെറുപ്പം മുതൽ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് മത്സരത്തിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ മാർക്ക് വാങ്ങി ഒന്നാമനാകുക എന്നതാണ്. എങ്ങനെ എങ്കിലും ഏതെങ്കിലും 'റാങ്ക് ലിസ്റ്റിൽ' കയറി പറ്റുമ്പോൾ ആണ് ജീവിത 'വിജയം' ഉണ്ടാകുന്നത് എന്നും വിദ്യാഭ്യാസം എന്നാൽ 'റാങ്ക് ലിസ്റ്റ്'' ആണെന്നും നമ്മളെ പറഞ്ഞു പഠിപ്പിച്ചതു പണാധിപത്യ വിപണിയാണ്. ആ മത്സര ഓട്ടത്തിൽ വിജയിക്കുമോ എന്ന ആകാംഷ മനോരോഗം വരുമ്പോൾ ആണ് മലയാളി സകല ദൈവങ്ങൾക്കും ആൾ ദൈവങ്ങൾക്കും ദൈവ ദാസാ ദാസി മാർക്കും പിറകെ ഒരു 'ലൈഫ് ജാക്കറ്റിന്'' ഓടുന്നത്.
5) അങ്ങനെ അണു ഒരു 'ആത്മീയ വിപണി' രൂപപെടുന്നത്. ഒരു പണാധിപത്യ വിപണി ക്രമത്തിൽ യാഥാസ്ഥിക ജാതി-മത സംഘടനകൾ ഒത്തു തീർപ്പുകളും ഇടപാടുകളും നടത്തുമ്പോൾ ആണ് ആതുര ആലയങ്ങൾ 'മൾട്ടി സ്പെഷ്യലിറ്റി' ഫൈവ് സ്റ്റാർ ആശുപത്രികൾ ആകുന്നത്.
അങ്ങനെയാണ് പഴയ 'പള്ളി'''കൂടങ്ങൾ' മാറി വൻകിട സെൽഫ് 'ഫിനാൻസ്' കോളജുകൾക് വിപണി ഒരുക്കുന്നത്. ആത്മാവിന്റെയും മതത്തിന്റെയും വാണിജ്യ വൽക്കരണം രണ്ടിന്റെയും ആത്മാവിനെ ദ്രവിപ്പിച്ചു
എങ്കിലും വിപണീമയമായ ജാതി-മത രൂപങ്ങൾ അവരുടെ നിലനിൽപ്പിന് വേണ്ടി പാരമ്പര്യത്തിന്റെ തുറുപ്പു ചീട്ടു എറിഞ്ഞു ആളുകളുടെ ജാതി-മത സ്വത്വങ്ങൾ വച്ച് കളിക്കുവാൻ തുടങ്ങി.അവിട് സമൂഹത്തിൽ പല ജാതി-മത ധാരകളിൽ ഉള്ളവർക്ക് സമൂഹത്തിൽ പരസ്പര വിശ്വാസം കുറയുന്നു. അങ്ങനെ യുള്ള പുതിയ ' ജാതി-മത' കിടമത്സരങ്ങളിൽ കക്ഷി രാഷ്ട്രീയ അധികാര മോഹങ്ങൾ ഉണ്ടാകുമ്പഴാണ് സമൂഹം പുതിയ സ്വത്വ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിലേക്ക് പോകുന്നതു.
പണാധിപത്യ വിപണിക്കും പരമ്പര്യ വ്യവസ്ഥയ്ക്കും ഇടയിൽ വ്യക്തികളും കുടുംബങ്ങളും അക്കപ്പെടുമ്പോൾ ഉള്ള ഒരു നീർ ചുഴിയിൽ ആണ് കേരള സമൂഹം ഇന്ന് എത്തിപ്പെട്ടു നിൽക്കുന്നത്.
ഇത് വ്യക്തികളിലും കുടുമ്പങ്ങളിലും സമൂഹത്തിലും പലതരം സംഘര്ഷങ്ങൾക്കു ഇട നൽകുന്നു.

No comments: