Friday, July 15, 2016

കാഴ്ച്ചകളുടെ കലി കാലം.

കാഴ്ച്ചകളുടെ കലി കാലം.
നാം ജീവിക്കുന്നത് ഒരു വിചിത്രമായ ദിശാ സന്ധിയിൽ ആണ്. കാഴ്ചകളുടെ കലി കാലത്തിന്റെ കയത്തിലാണോ നാം ?
ഇന്ന് വിവര സാങ്കേതിക അതിവേഗ ബ്രെഹത് പാതകളിലൂടെ അതി വേഗ കാഴ്ചകളും ചർച്ചകളും മിന്നി മറഞ്ഞു പോകുമ്പോൾ ഉടനടി തോന്നലുകളുടെ ദ്രുത വലയത്തിൽ അകപ്പെട്ടു കുഴാമറിച്ചിലിൽ ആണ് ഒരു വലിയ ശതമാനം ആളുകൾ.
നമ്മുടെ കാഴ്ചപ്പാടുകൾ മിന്നി മറയുന്ന കാഴ്ചകളെ നോക്കിയാകുമ്പോൾ അവിടെ ചരിത്രത്തിനോ ചിന്തക്കോ ഗഹനമായ ഉൽകാഴ്ചകൾക്കോ സ്ഥാനമില്ല. ഈ ഉടനടി തോന്നലുകൾ നമ്മിൽ പുതിയ വിഹ്വലതകളും അരക്ഷിത അവസ്ഥയും ഉണ്ടാക്കുന്നു.
ഇങ്ങനെ ദ്രുത കാഴ്ചകളുടെ പ്രവാഹത്തിൽ ദൃശ്യ മാധ്യമങ്ങൾ കാഴ്ചകൾ പരതിയെടുത്തു ഉടനടി കാഴ്ചപ്പാടുകൾ ഉണ്ടാക്കി നമ്മെ കാഴ്ചക്കാർ ആകുമ്പോൾ സംഭവിക്കുന്നത് പലപ്പോഴും നമുക്ക് വിപുലമായ കാഴ്ച്ച നശിക്കുകയാണ് എന്നതാണ്. നമ്മൾക്ക് നേർ കാഴ്ചകൾ കാണാൻ സമയമില്ല. നമ്മൾ പലപ്പോഴും വിവര സാങ്കേതിക ഇടവഴികളിൽ കണ്ടും കേട്ടും ഉടനടി തോന്നലുകൾ ആധാരമാക്കി മനുഷ്യനെയും, മതത്തെയും , ലോകത്തെയും കാണാൻ തുടങ്ങുന്നു. ഇതിന്‍റെ പരിണിതഫലങ്ങള്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഉണ്ടയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയവും രാഷ്ടീയനേതാക്കളും ഇന്ന് ഇമേജു മര്കെറ്റിങ്ങനെ ആശ്രയിക്കുന്നത്. അത് കൊണ്ട് തന്നെയാണ് നമ്മുടെമോഡിസാര്‍ നാഴികക്ക് നാല്പതുവെട്ടം ഉടുപ്പ്മാറിഫോട്ടോക്ക്പോസ്ചെയ്യുന്നത്.
ഇന്നലെ പതിവില്ലാതെ ചാനലുകളിലെ അന്തിചര്‍ച്ച കണ്ടു. കുറെ പേർ നാട് വിട്ടു എങ്ങോ പോയി. വീട്ടുകാർ പറഞ്ഞെന്നു പറയുന്നു അവരെവിടെയാണ് പോയതെന്ന് അറിയില്ല എന്ന്. കാണാതായവർ ഇസ്ലാം മത വിശ്വാസികൾ ആയതിനാൽ ഊഹാപോഹങ്ങൾ നടത്തി ടി.വി മാധ്യമങ്ങൾ ഇപ്പോൾ ലോക ശ്രദ്ധയിൽ ഉള്ള ഐ.എസ് മായി കൂട്ടി വായിച്ചു കഥ മെനയുന്നു. എന്നിട്ട് വിദ്വാൻമാരെ വിളിച്ചുകൂട്ടി ചർച്ച ചെയ്യാൻ വിളിക്കുന്നു.
കാരണം ദ്രശ്യ മാധ്യമങ്ങൾ പലപ്പോഴും മെനയുന്നത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാണ്. ഒന്നോ രണ്ടോ ദൽഹി മുംബൈ ചാനലുകളായ ' ദേശീയ' ചാനലുകൾ ഒരു സ്റ്റോറി ലൈൻ ഇട്ടുകൊടുത്താൽ അത് ഏറ്റു പിടിച്ചു കൂടെ പാടുകയാണ് നാടൻ ചാനലുകൾ മിക്കപ്പോഴും ചെയ്യുന്നത്.
അത് മാത്രമല്ല സാകിർ നായിക്ക് കലപിലയും പിന്നെ കാശ്മീരിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കേരള -ഐ.എസ് സ്റ്റോറി ലൈൻ ഓടും എന്ന് ടി.വി കച്ചവടക്കാർക്ക് അറിയാം. അങ്ങനെ ഊഹാപോഹ ചർച്ച ഒരു ക്രൈം ത്രില്ലർ കഥ പോലെ പൊടി പൊട്ടിക്കുകയാണ്. ഈ മാധ്യമ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ സംഘി സഹോദരങ്ങൾ എവേറെഡി !!!
എന്താണ് ഇങ്ങനെ ഊഹാപോഹ കഥ വച്ച് പ്രൈം ടൈം കാച്ചിയാലുള്ള പ്രശ്നങ്ങൾ? ഒന്നാമതായി ദാ ചെന്നായ് വരുന്നേ ചെന്നായ് വരുന്നേ എന്ന് പറഞ്ഞു ജനങ്ങളിൽ ഭീതി പരത്തുന്ന ഏർപ്പാടു. അത് പണ്ട് വായിച്ച കഥയിലെ ഒരു പയ്യൻ മരത്തിൽ കയറിയിരുന്നു ദാ ചെന്നായ് വരുന്നേ എന്ന് നാട്ടുകാരെ വിരട്ടുന്നത് പോലെയാണ്. ശരിക്കും ചെന്നായ് വരുമ്പോൾ അത് ആരും അറിയികയുമില്ല എന്ന ഒരു വിചിത്രമായ അവസ്ഥ.
ഇങ്ങനെയുള്ള 'ക്വിക്കി' ചർച്ചകളിൽ പ്രശ്നങ്ങളെ കാര്യ കാരണ സഹിതം വിശകലനം ചെയ്യാനുള്ള നേരമോ മാനസിക നിലയോ ഇല്ല. ഇതിന് ഒരു കാരണം അർണാബ് ഗോസാമി മോഡലിൽ ടി.വി ആങ്കർ ഒര് തട്ട് തകർപ്പൻ വാദഗതിയുമായെത്തും എന്നിട്ട് ബാക്കിയുള്ളവർ ഒരു ഡിബേറ്റ് രൂപത്തിൽ ആങ്കർമാർ പറയുന്നതിനോട് പ്രതീകരിക്കും.
ഇത് കേട്ട് ആൾക്കാർ ഫേസ് ബുക്കിലും , വാട്സ് ആപ്പിലും ഇസ്ലാം തീവ്ര മൗലീക വിശ്വാസത്തെ ചൂണ്ടികാണിച്ചു പോസ്റ്റും. അങ്ങനെ സമൂഹത്തിൽ പരസ്പര സംശയത്തിന്റ് വിത്ത് പാകും. എല്ലാ മത ധാരകളിലും നവ യാഥാസ്ഥിതികത്വവും മൗലീക വാദവും അതുപോലെ മത സത്വ വിചാരങ്ങളും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഉണ്ടാകുന്നേതെന്തു കൊണ്ടാണ് എന്നതു പ്രസക്തമായ ഒരു വിഷയമാണ്.
ഇപ്പോഴത്തെ കുഴാമറിച്ചില്‍ കാഴ്ചകള്‍ക്കും കാഴ്ചപ്പാടുകളും ഒരു പരിധിവരെ കാഴ്ച്ച വ്യവസായവും ദൃശ്യ മാധ്യമങ്ങളും കാരണക്കാരാണ്. ഇതിനു ഒരു കാരണം 'കറുപ്പ് കണ്ടാൽ അത് കാക്കയാണെന്നു' തെളിയിക്കാൻ ഉള്ള വ്യഗ്രത ആണ്. രണ്ടാമത് വിവാദങ്ങൾ വലുതാക്കി വാർത്ത മെനഞ്ഞു കാഴ്ച്ചക്കാരെ പിടിച്ചു നിർത്തുന്ന പൊടി കൈകൾ. എവിടെ എങ്കിലും ഒരു സംഭവം ഉണ്ടായാൽ ഉടനടി ഇമേജ് ലോകമെമ്പാടും പരക്കും. 'കാള പെറ്റു കയാറെടുക്കൂ ' എന്ന മട്ടിൽ ഉടനടി അന്തി ചർച്ചയും സംഘടിപ്പിക്കും. കാര്യങ്ങൾ ശുഭം.
ഈ കാഴ്ച പ്രവാഹങ്ങളുടെ കുത്തൊഴുക്കിന്റെ പ്രഭാവത്തിൽ പലപ്പോഴും കാഴ്ചക്കാർ അവരുടെ അഭിപ്രായങ്ങൾ രൂപ പെടുത്തുന്നത് അറിവിന്റെയോ തിരിച്ചറിവിന്റെയോ ചിന്തയുടെയോ അടിസ്ഥാനത്തിൽ ആകില്ല. ലോക ദൃശ്യ മാധ്യമ ഇന്റർ നെറ്റ് സോഷ്യൽ നെറ്റ് വർക്ക് സൂപ്പർ ഹൈ വെയിൽ കൂടി അനുസ്യുതം പ്രവഹിക്കുന്ന ഈ ദ്രുത കാഴ്ച്ചകൾ പലപ്പോഴും നമ്മുടെ ചിന്തയെ അടച്ചു അപ്പോൾ അപ്പോൾ തോന്നുന്ന തോന്നലുകളിലേക്ക് തള്ളി വിടും. ആ ഉടനടി തോന്നലുകളുടെ തെള്ളി പാച്ചിലിൽ പലപ്പോഴും നാം വസ്തുതകളെയും ചരിത്രത്തെയും ഒരു പ്രശ്നത്തിന്റ് വിവിധ മാനങ്ങളെയും തലങ്ങളെയും മറക്കും.
അങ്ങനെയുള്ള അവസ്ഥയിൽ ആണ് നമ്മൾ ഒരു മതത്തിലെ തീവ്ര വാദം ശ്രദ്ധിക്കുന്നതും മറ്റു മതങ്ങളിലെ തീവ്ര വാദത്തെ ശ്രദ്ധിക്കാത്തതും. ഇങ്ങനയുള്ള ഉടനടി തോന്നലുകൾ വച്ചു മറ്റുള്ള വരെ നോക്കി അളക്കുമ്പോൾ ആണ് പരസ്പര സംശയങ്ങളും സമൂഹത്തില്‍ൽ തെറ്റി ധാരണകളും ഉണ്ടാകുന്നത്.
പരസ്പരം സംവേദിക്കാതെ മനസ്സിലാക്കാതെ ഉടനടി തോന്നലുകൾ നോക്കി മനുഷ്യരെ കുറിച്ചും മതങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും ലോകത്തെ കുറിച്ചും ഉടനടി തോന്നുന്നതു പോലെ അഭിപ്രായം രൂപീകരിച്ചാൽ ഉണ്ടാകുന്ന വിഭ്രാത്മകം ആയ വിചിത്രമായ ഒരു ദിശാസന്ധിയിൽ ആണ് ലോകത്തിലെ ഒരു വലിയ ശതമാനം ആളുകൾ.
കാഴ്ചകളുടെ കുത്തൊഴുക്കിൽ കാഴ്ച നഷ്ട്ടപെട്ട നാമും വെറും കാഴ്ച്ചക്കാർ മാത്രമാകുന്നൊരു കലി കാലമണിത്.

No comments: