Tuesday, August 9, 2016

മുഖ പുസ്തക വാക്യങ്ങള്‍

1) ചെറുപ്പക്കാർ എഴുതട്ടെ.
കവിത കുറിക്കട്ടെ. പുത്തൻ പാട്ടുകൾ പാടട്ടെ. ഓരോ കവിതയിലും ഒരു കാലമുണ്ട്. ഓരോ കാലത്തിനും കവിതകൾ ഉണ്ട്. കവിതകൾ ഓർമ്മഅക്ഷരങ്ങളുടെ നൃത്തചുവടുകൾ ആണ്. ചിലർ എഴുതും. പലരും എഴുതാതെ കവിത അനുഭവിക്കും. ചുരുക്കം ചിലർ ജീവിതം തന്നേ ഒരു കവിത പോലെ അനുഭവിക്കും. അളവുകോലുകൾ അധികാര പ്രസംങ്ങങ്ങളാണ്. അളവുകോലുകൾക്കു അപ്പുറം പോകുമ്പോഴാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. ചെറുപ്പക്കാർ കവിത എഴുതട്ടെ. അവർ മനസ്സ് നിറയെ കവിതയുമായി വീണ്ടും വീണ്ടും സ്നേഹിക്കട്ടെ. അളവുകോലുകൾ ഒടിച്ചു കളഞ്ഞു ചങ്കിലെ പൂമരങ്ങളെ സ്വപ്നം കാണട്ടെ. പ്രേമമില്ലെങ്കിൽ എന്ത് ബോറൻ ജീവിതം. ഓരോ കവിതയും ഓരോ കാമ ചോദനയാണ്. ചെറുപ്പക്കാർ കാല്പനികതയോടെ കാമിക്കട്ടെ. പ്രേമിക്കട്ടെ. കവിത എഴുതി ഓർമകളുടെ പൂമരങ്ങളിൽ ഇരുന്നു പാട്ടു പാടട്ടെ.


2)കാലം എന്ന് പറഞ്ഞാൽ പുതുക്കപെടുലുകളുടെ ആരവം ആണ്. ഒരാൾ പഴയ കാല കാര്യങ്ങളിൽ അഭിരമിച്ചു തുടങ്ങുമ്പോൾ അവിടെ പുതുക്കപെടലുകളുടെ അവസാനം തുടങ്ങുകയാണ്. പുതുക്കപ്പെടാൻ ത്രാണി ഇല്ലാത്ത ആളുകളും സ്ഥാപനങ്ങളും രാഷ്ട്രീയ സ്വരൂപങ്ങളും കാലം ചെയ്തു ചരിത്രത്തിന്റെ പിന്നാം പുറങ്ങളിലേക്കു മറഞ്ഞു പോകും. പുതുക്കപ്പെടാൻ തയ്യാറാകാത്ത, ത്രാണി ഇല്ലാത്ത ആളുകളും ആശയങ്ങളും സംഘടനകളും കാലനെ തേടി നടക്കുകയാണ്.

3) ചോദ്യങ്ങൾ ചോദിക്കുവാൻ ത്രാണിയില്ലാതെ വരുന്നിടത്തു ചിന്ത അറ്റു പോകും. ചിന്തയറ്റു പോകുന്നിടത്തു പറഞ്ഞു പഠിപ്പിച്ച ശീലങ്ങൾ ജീവിതത്തെ തള്ളി നീക്കും. ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടുമ്പോൾ അധികാര സ്വരൂപങ്ങൾക്ക് അടിയറവ്‌ പറഞ്ഞു വിനീത വിധേയരായി ആളുകൾ മാറും. വിനീത വിധേയർ അധികമുള്ള സമൂഹത്തിൽ സർഗാത്മകത അന്യം നിന്നുപോകും. നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അങ്ങനെയുള്ള ഒരു വിചിത്ര സന്ധ്യയിൽ ആണ്.
4) യുദ്ധമില്ലങ്കിൽ സമാധാനം ഉണ്ടോ ? ഹിംസയില്ലങ്കിൽ അഹിംസയുണ്ടോ ?

5) സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ വരികളും പാട്ടും വളരെ ലളിതമാണ്. പക്ഷെ ഉള്ളിൽ തട്ടിയ ഉള്ളിൽ തട്ടുന്ന വരികൾ അലങ്കാരവും അഹങ്കാരവും ഇല്ലാത്തമലയാള ഭാഷയുടെ ഒഴുക്കുള്ള മനോഹരമായ ഒരു കൈത്തോടാണ്. ആരും അധികം ശ്രദ്ധിക്കാത്ത, മലയാള ഭാഷ സാഹിത്യ അധ്യാപകരിൽ മിക്കവരും കേട്ടിട്ടില്ലാത്ത വരികൾ കവിതയും ഗാനവുമാണെന്ന് പല വിദ്വാന്മാരും സമ്മതിക്കില്ല. എനിക്ക് ഇഷ്ടമുള്ള പാട്ടു ജാതി മത ഭേദമന്യേ ആർക്കും പാടാവുന്ന ഒന്നാണ്.

6)ഓരോ മരണവും ഓർമപെടുത്തുന്നത് ജീവിതത്തെ ആണ്. ഓരോ ജീവിതവും അടയാളപ്പെടുത്തുന്നത് മരണത്തെയാണ്. മനുഷ്യർ ജീവിക്കുന്നതും മരിക്കുന്നതും ഓർമ്മകളിൽ കൂടിയാണ്. ചരിത്രം സൃഷ്ടിക്കുന്നതും ചരിത്രം കുറിക്കുന്നതും ഓർമ്മകളിൽ കൂടിയാണ്. കഥയും കവിതകളും ഓർമ്മകളുടെ ഏറ്റുപറച്ചിലും കുമ്പസാരവുമാണ്‌. കൂട്ടായ ഓർമകളിൽ കൂടെയും കൂട്ടായ ഓർമപെടുത്തലിൽ കൂടെയുമായാണ് കുടുംബവും സമൂഹവും തലമുറകൾ കൈമാറുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്നതു ഓർമകളുടെ ഓരങ്ങളും ഒഴുക്കുകളുമാണ്. ഓർമ്മകളുടെ അന്ത്യമാണ് മരണം. ഓർമ്മകൾ ഇല്ലെങ്കിൽ മനുഷ്യർ ഇല്ല.

7)സ്നേഹത്തിന്റെ അനുദിന പ്രയോഗത്തെ പറ്റി ഞാൻ വായിച്ചതിൽ ഏറ്റവും കൃത്യമായ വിവരണം പുതിയനിയമത്തിലെ ഈ മനോഹര വാക്യങ്ങൾ ആണ്. വാക്യം മനോഹരം പക്ഷെ പ്രവർത്തിയാണ് പ്രശനം. പള്ളിയിൽ പ്രസംഗിച്ചു പൊലിപ്പിച്ചിട്ട് സ്‌നേഹത്തിന്റെ ഒരു കണിക പോലും ജീവിതത്തിൽ കാണിക്കാത്ത സ്വാർത്ഥമതികൾ എങ്ങനെ ദൈവം സ്നേഹം തന്നെ എന്ന് പറയും ?
1 Corinthians, chapter 13 of the Malayalam Bible - with audio narration
WORDPROJECT.ORG




No comments: