Tuesday, August 9, 2016

മുഖ പുസ്തക വിചാരങ്ങള്‍

ഇത് ഒരു കവിത അല്ല.
വാക്യങ്ങൾ വരികളാക്കി
വായിച്ചാൽ കവിത ആകുമോ ?
അല്ലെങ്കിൽ ആർക്കു വേണം കവിത?
ആരാണ് കവിതയുടെ ലക്ഷണം പറയുന്നത് ?
മുഖപുസ്തകത്തിൽ കവിതയില്ല.
വാക്കുകളുടെ ആൾക്കൂട്ടങ്ങൾ മാത്രം.
ആരവങ്ങളുടെ അറിയിപ്പുകൾ
എങ്ങനെ കവിതയാകും?
മുഖ പുസ്തകം ഒരു പുസ്‌തകമല്ല.
ഒരു പെരുവഴിയാണ്.
കണ്ടും കേട്ടും കാര്യങ്ങൾ പറഞ്ഞും
കലപില കൂടി,, സ്നേഹിച്ചും,
കുശുമ്പും കുന്നായ്മയും കൈമാറി,
കാഴ്ച്ചകൾ കണ്ടു മറയുന്നവർ.
മുഖപുസ്തകം ഒഴുകുന്ന ഒരു പുഴയാണ്
പലരും നീന്തുന്നു, കുളിക്കുന്നു
ചിലർ കാറ്റ് കൊള്ളുന്നു,
ചരൽ എറിഞ്ഞു,
ഓളം ഉണ്ടാക്കി രസിക്കുന്നു
മീൻ പിടുത്തകാരും,
കടത്തു വഞ്ചിക്കാരും,
കാമുകന്മാരും, ഒഴിഞ്ഞ നേരമില്ല.
അഴുക്കു തട്ടുന്നവർ ഏറെയെങ്കിലും,
ഒഴുക്ക് വെള്ളത്തിൽ അഴുക്കില്ല.
മുഖപുസ്തകം ഓടുന്ന ട്രെയിനാണ്.
കമ്പാർട്മെന്റിൽ കണ്ടുമുട്ടി
ലോഹ്യം പറഞ്ഞു,
കൈ കൊടുത്തു പിരിഞ്ഞു
പലവഴിക്ക് പോകുന്നവർ.
പല ഭാഷ പറയുന്നവർ
പല വേഷക്കാർ,
പല നാട്ടുകാർ.
വിൽപ്പനക്കാർ.
ഓടുന്ന മായാകാഴ്ചകൾ
കണ്ടു മടുത്തു, ഉറക്കം തൂങ്ങുന്നവർ.
മുഖ പുസ്തകം ഒരു ചായക്കടയാണ്.
ചിലർ രാഷ്ട്രീയം പറയുന്നു.
ചിലർ പുക വലിക്കുന്നു.
ചിലർ പരദൂഷണം പറഞ്ഞു,
ചായകുടിക്കുന്നു.
ചിലർ ബോണ്ടതിന്നു,
പല്ലു കുത്തി മണക്കുന്നു.
ചിലർ വെറുതെ വായിനോക്കി ഇരിക്കുന്നു.
മുഖപുസ്തകം ഒരു സ്റ്റുഡിയോയാണ്.
സുന്ദരൻമാരും സുന്ദരികളും
ഫോട്ടോ എടുത്തു കളിച്ചു,
മദിച്ചു രസിച്ചു
രസകദളി മധുരം നുണഞ്ഞു.
കൂട്ടുകാർ പുറത്തു തട്ടി
സന്തോഷിച്ചു,, സന്തോഷിപ്പിക്കുന്നവർ.
മുഖപുസ്തകം ഒരു ജനൽ കാഴ്ച്ചയാണ്.
തെരുവിൽ ഓടുന്ന വണ്ടികൾ.
അലഞ്ഞു നടന്നു കുരയ്ക്കുന്ന
തെരുവ് നായ്ക്കൾ.
കടകളും കച്ചവടക്കാരും.
നാട്ടുകാരും വീട്ട്കാരും
നടന്നു പോകുന്ന തെരുവ്.
കള്ളടിച്ചു കറങ്ങി നടക്കുന്നവർ.
മുഖ പുസ്തകം ഒരു പെരുമ്പാമ്പാണ്.
പതിയെ വരുകി മുറുക്കി
ശ്വാസം മുട്ടിച്ചു, കൊന്നു ശാപ്പിടുന്ന
ഒരു സുന്ദരൻ പാമ്പ്.
മുഖ പുസ്തകം ഒരു പുസ്തകം അല്ല.
പറന്നു പോകുന്ന ഓർമ്മകളുടെ
ദേശാടന പക്ഷികളാണ്.
സ്ഥലകാല നേരങ്ങൾക്കുമപ്പുറം
പറക്കുന്ന കാഴ്ച്ചകൾ,
വാക്കുകളുടെ ചിറകിലെ
വർണ സീമകൾ.

No comments: