Monday, March 27, 2017

പാതിരാ സൂര്യന്‍റെ നാട്ടിലെ ദുരന്തം: നോര്‍വേയുടെ സമൃദ്ധിയുടെ വൈരുദ്ധ്യം


ജോൺ സാമുവൽ
ലോകത്തിലെ ഏറ്റവും ശാന്തമായ നഗരങ്ങളിലൊന്നായ ഓസ്ലോയില്‍ താമസിക്കുന്ന ഞങ്ങളെ പാതിരാ സൂര്യന്‍റെ ഈ നാട്ടിലരങ്ങേറിയ ദുരന്തം ഞെട്ടിച്ചിരിക്കുകയാണ്. 2011 ജൂലായ് 22ന്, ഓസ്ലോയില്‍നിന്ന്‍ 19 നാഴിക അകലെയുള്ള ഉതീയ എന്ന സുന്ദരമായ ദ്വീപില്‍, ആന്‍ഡേഴ്സ് ബെറിംഗ് ബ്രേയ് വിക്കെന്ന മുപ്പത്തിരണ്ടുകാരനായ ഒരു നോര്‍വേക്കാരന്‍ അറൂനൂറാളുകളുള്ള ഒരു യൂത്തുക്യാമ്പില്‍ വെച്ച് മദമിളകി വെടിയുതിര്‍ത്തു. അന്നുച്ചക്കു തന്നെ, ഒരുഗ്രന്‍ ബോംബു സ്ഫോടനം ഓസ്ലോയെയും പിടിച്ചു കുലുക്കി. ഏഴോളം പേര്‍ മിച്ചു. നൂറുകണക്കിനാള്‍ക്കാര്‍ക്ക് പരിക്കു പറ്റി.
സമൃദ്ധിയുടെ വൈരുദ്ധ്യമാണ് നോര്‍വേയുടെ കറുത്ത വെള്ളിയാഴ്ച്ച (ജൂലായ്‌ 22, 2011) സൂചിപ്പിക്കുന്നത്. യൂറോപ്പിലെ വിഷലിപ്തമായ വലതുപക്ഷ തീവ്രവാദത്തിന്‍റെ വളര്‍ന്നു വരുന്ന വിനാശകവീര്യമാണ് ബ്രെയ്‌ വിക്ക് ദ്യോതിപ്പിക്കുന്നത്.
ശാന്തിയും സമാധാനവുമുള്ള ഒരു നഗരമാണ് ഓസ്ലോ. ഗ്രീഷ്മകാലത്ത് സൂര്യന്‍ കുറച്ചു നേരമേ അസ്തമിക്കുന്നുള്ളൂവന്നതുകൊണ്ട്, രാത്രി ഏറെ വൈകിയാലും, പകലെന്നപോലെ, എവിടെയും സഞ്ചരിക്കാം. വെറും 600,000 മാത്രം ജനസംഖ്യയുള്ള ഓസ്ലോയില്‍ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങളാണുള്ളത്.
ജൂലായിലെ വെള്ളിയാഴ്ച്ചയുച്ചകളിൽ നഗരത്തില്‍ ആരവം തീരെയില്ലാതാകും. ഒഴിവുവേളയായതിനാല്‍ ആളുകള്‍ അകലേക്കു പോയിരിക്കും. അതുകൊണ്ട്, ഉഗ്രനൊരു ശബ്ദം കേള്‍ക്കുകയും, ഓഫീസു ജാലകത്തിലൂടെ പുകയുയരുന്നത് കാണുകയും ചെയ്തപ്പോള്‍, ഞാന്‍ അമ്പരന്നു പോയി. അല്‍പ്പനിമിഷംകഴിഞ്ഞ്, ആംബുലന്‍സുകളും പോലീസു വാഹനങ്ങളും ധൃതിയില്‍ ചീറിപ്പായുന്നതു കണ്ടു. സംഭവിച്ച ദുരന്തം ഞങ്ങളുടെ കണ്ണുകള്‍ക്കു മുമ്പില്‍ മെല്ലെമെല്ലെ വെളിപ്പെട്ടു വരികയായിരുന്നു. വിശ്വസിക്കാന്‍ പറ്റാതെ കണ്ണു തള്ളിപ്പോയി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ഓസ്ലോ എന്നായിരുന്നു വെപ്പ്!
നോര്‍വേയുടെ രാഷ്ട്രീയഹൃദയത്തിനു നേരെയുള്ള ആക്രമണവും, ലേബര്‍പാര്‍ട്ടിയുടെ യൂത്ത് ക്യാമ്പിലെ വെടിവെപ്പും, നോര്‍വേയിലും മറ്റു നോര്‍ദിക്ക് ദേശങ്ങളിലുമുള്ള വലതുപക്ഷ തീവ്രവാദരാഷ്ട്രീയത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പരുഷമായൊരു ഓര്‍മ്മപ്പെടുത്തലായിരുന്നൂ. 1995ല്‍, ഒക്ലഹോമാ നഗരത്തിലെ ഒരു ഫെഡറല്‍ കെട്ടിടത്തിലൊരു ട്രക്ക്ബോംബിട്ടു 168 പേരുടെ മരണത്തിനു കാരണമാക്കിയ അമേരിക്കന്‍ വലതുപക്ഷ ഉഗ്രവാദി തിമോത്തി മക് വെയിയുടെ ആക്രമണത്തെയും അതോര്‍മ്മിപ്പിച്ചു.
1905ല്‍ സ്വീഡനുമായുള്ള ലയനത്തില്‍നിന്നു വിമുക്തമായതോടെയാണ് നോര്‍വെയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. നോര്‍വേക്കാര്‍ അവരുടെ വ്യതിരിക്തമായ സ്വത്വത്തെയും, സമൃദ്ധിയെയും, സമാധാനത്തെയും, തുറന്ന സമൂഹത്തെയും വിലമതിക്കുന്നവരാണ്. അതുകൊണ്ടായിരിക്കണം, അവരുടെ ഭരണകൂടങ്ങള്‍ അനുകൂലമായി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്തിട്ടും, 1972ല്‍ യൂറോപ്യന്‍ ഇക്കണോമിക്ക് കമ്മറ്റിയിലും, 1994ല്‍ യൂറോപ്യന്‍ യൂണിയനിലും അവര്‍ അംഗത്വം വേണ്ടെന്നു വെച്ചത്.
ശാന്തിയുടെയും, സമാധാനത്തിന്‍റെയും ദേശമെന്നതാണ് നോര്‍വേയുടെ സ്വത്വത്തിന്‍റെ സവിശേഷമായ മുദ്ര. ഐക്യരാഷ്ട്രസഭയെയും, ലോകമെങ്ങുമുള്ള മാനുഷിക പ്രവര്‍ത്തനങ്ങളെയും അങ്ങേയറ്റം പിന്തുണക്കുന്നവരിലൊന്നാണ് നോര്‍വേ. പലസ്തീന്‍ വിമോചന സംഘടനക്കും ഇസ്രായേലിനുമിടയില്‍ മദ്ധ്യസ്ഥത വഹിച്ചിട്ടുണ്ട് നോര്‍വേ. 2000 മുതല്‍ 2009 വരെ ശ്രീലങ്കയിലെ വംശീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലും പങ്കു ചേര്‍ന്നിട്ടുണ്ട്. സമാധാനകാംക്ഷികളെന്ന അവരുടെ യോഗ്യതയെക്കുറിച്ച് നോര്‍വേക്കാർക്കുള്ള അഭിമാനം, നോബല്‍ പീസ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിനരികിലൂടെ നിത്യവും നടന്നു പോകുമ്പോള്‍, എന്നെ വിസ്മയിപ്പിക്കാറുണ്ട്. സംഘര്‍ഷത്തിന്‍റെയും അക്രമത്തിന്‍റെയും ഇരകളാകുന്ന ജനതകളോടും, സമൂഹങ്ങളോടും എന്നും അനുതാപമുള്ളതാണ് ഈ രാജ്യം. ശ്രീലങ്കന്‍തമിഴരും, സൊമാലിയക്കാരും, സുഡാനികളും, താരതമ്യേന വലിയ സംഖ്യയില്‍, ഒസ്ലോയുടെ ഹൃദയഭാഗത്തു കാണപ്പെടുന്നതിനു കാരണമിതാണ്.
നോര്‍വേയുടെ ജനസംഖ്യ വെറും 49 ലക്ഷമാണ്. എന്നാല്‍, ലോകത്തിലെ പ്രതി ശീര്‍ഷ വരുമാനം ഏറ്റവുംകൂടിയ രാജ്യങ്ങളിലൊന്നാണിത്. ലോകത്തിലെ അത്യന്തം സമ്പന്നമായ ഒരു രാജ്യം. മാനവവികസനസൂചികയില്‍ സര്‍വ്വോത്തമമായ റിക്കാര്‍ഡുള്ള നാട്. എണ്ണയില്‍ നിന്നു മാത്രം 40 ദശലക്ഷത്തോളം അമേരിക്കന്‍ ഡോളര്‍ വാര്‍ഷികവരുമാനമുണ്ട്. സര്‍ക്കാരിന്‍റെ നാഷണല്‍ സോവറിന്‍ ഫണ്ട്‌, ഈയിടെയുള്ള വിലമതിപ്പനുസരിച്ച്, 570 ദശലക്ഷത്തോളം അമേരിക്കന്‍ ഡോളറാണെന്നാണ് ഊഹം. അമേരിക്കയിലും, യൂറോപ്പിലും സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും, നോര്‍വേയുടെ സാമ്പത്തികവ്യവസ്ഥ മെച്ചമായി തുടരുന്നു. തൊഴിലില്ലായ്മയാകട്ടെ മൂന്നു ശതമാനത്തില്‍ കുറവും.
ലോകത്തിലെ ഏറ്റവും പുരോഗമനപരമായ സാമൂഹിക നയങ്ങളിലൊന്നാണ് നോര്‍വേയുടേത്. ഓരോ പൌരനും ഉത്കൃഷ്ട വിദ്യാഭ്യാസത്തിനും, മെച്ചപ്പെട്ട സാര്‍വ്വത്രിക രോഗശുശ്രൂഷക്കുമുള്ള അവകാശമുണ്ട്. ഓരോ തൊഴിലാളിക്കും, വീട്ടമ്മമാര്‍ക്കടക്കം, 67 വയസ്സു മുതല്‍ പെൻഷനുണ്ട്. ഒരു സന്തോഷദേശമാണിത്. ഇത്തരമൊരു സമൂഹത്തില്‍ അസംതൃപ്തിക്കെന്തു ഹേതു? ഞാന്‍ അമ്പരന്നു ചോദിച്ചു പോകുന്നു.
അത്രയൊന്നും പ്രാമുഖ്യമില്ലാതിരുന്ന ഒരു നോര്‍ദിക്ക് രാജ്യമായ നോര്‍വേക്കു,1960കളുടെ അവസാനം, എണ്ണ കണ്ടുപിടിക്കപ്പെട്ടതോടെയാണ് സാമ്പത്തിക സൗഭാഗ്യമുണ്ടായത്. അങ്ങിനെയത് ലോകത്തിലെ അതിസമൃദ്ധ രാജ്യങ്ങളിലൊന്നായി. ഏറ്റവുമധികം എണ്ണ കയറ്റിയയ്ക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമത്തേതാണ് നോര്‍വേ. പ്രകൃതിവാതകം കൂടുതല്‍ കയറ്റി അയക്കുന്നതില്‍ മൂന്നാമത്തേതും. സമൃദ്ധിയുടെ വൈരുദ്ധ്യം തുടങ്ങുന്നത് ഇവിടെയാണ്‌.
വരുമാനനിലവാരത്തിലുള്ള വര്‍ദ്ധനവിനും, താരതമ്യേന ചെറിയ ജനസംഖ്യക്കുമൊപ്പം, ദേശീയഭക്തി സാരമായി പെരുകിവന്നു (ഏതു കൊച്ചു ദേശത്തിനും പെരുകിയ ദേശീയബോധമുണ്ടാകുമല്ലോ). ചില വിഭാഗത്തില്‍, തീവ്രദേശീയവാദം വിവിധ രൂപങ്ങളില്‍ പ്രകടമായി. നിര്‍ദ്ദോഷമായ സാമൂഹിക മുന്‍വിധികള്‍ മുതല്‍ “അപരന്മാ”രോടുള്ള പല നിറത്തിലുള്ള അസന്തുഷ്ടി വരെ ഇവയില്‍പ്പെടും.
കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നവനാസികളുടെ വലതുപക്ഷ തീവ്രവാദം ഏറെ സ്പഷ്ടമായിട്ടുള്ളത് സ്വീഡനിലും ഡെന്മാര്‍ക്കിലുമാണ്. പക്ഷേ, നോര്‍വേയിലും അതിന്‍റെ സൂചനകളുണ്ട് (വിരോധാഭാസമെന്നു പറയട്ടെ,“പ്രോഗ്രസീവ് പാര്‍ട്ടി”യെന്നാണ് നോര്‍വേയിലെ അതിതീവ്ര വലതുപക്ഷപ്പാര്‍ട്ടിയുടെ പേര്). പ്രവാസി സമുദായങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനവും ധനശേഷിയുമുളവാക്കുന്ന അസ്വസ്ഥതയും അതൃപ്തിയും സാമൂഹിക, ജനാധിപത്യ, പുരോഗമന ചട്ടക്കൂട്ടിനടിയില്‍ തെളിഞ്ഞു കാണുന്നതാണ്.
കണക്കുകള്‍ അനുസരിച്ച്, 2007ല്‍, 61,200 കുടിയേറ്റക്കാര്‍ നോര്‍വേയിലെത്തി. 2006ലുണ്ടായിരുന്നതില്‍നിന്നും 35% വര്‍ദ്ധനവ്. 2010ന്‍റെ തുടക്കത്തില്‍, ഇവിടെ, കുടിയേറ്റ പശ്ചാത്തലമുള്ള 552,313 പേരുണ്ടായിരുന്നു. മൊത്തം ജനതയുടെ പത്തുശതമാനത്തിലധികം വ്യത്യസ്ത സമൂഹങ്ങളില്‍നിന്നുള്ള പ്രവാസികളാണ്. വര്‍ഗ്ഗ, വംശ, ലിംഗ ഭേദമന്യേ ഓരോ പൌരനും സൌകര്യങ്ങള്‍ ലഭിക്കുന്നതിനാല്‍, കുടിയേറ്റക്കാരെ പരാന്നഭോജികളായിട്ടാണ് വലതുപക്ഷ രാഷ്ട്രീയക്കാര്‍ കാണുന്നത്.
കുടിയേറ്റക്കാരുടെ ഒന്നാം തലമുറ ഔദ്യോഗികപദവികളിലെയും, അനൌദ്യോഗിക വിഭാഗങ്ങളിലെയും കീഴറ്റത്തായിരുന്നു. തൂപ്പും, കൊച്ചു കടകള്‍ നടത്തലുമൊക്കെയായിരുന്നു അവര്‍ക്കുണ്ടായിരുന്ന ജോലികള്‍. രണ്ടാം തലമുറക്കാരാകട്ടെ, വിദ്യാഭ്യാസവും, നൈപുണ്യവുമുള്ളവരാണ്. അവര്‍ മറ്റു യുവാക്കള്‍ക്കൊപ്പം തൊഴിലിനു മത്സരിക്കുന്നു. ഉദാഹരണമായി, നോര്‍വേയിലെ ഏറ്റവും വലിയ പ്രവാസി സമുദായം പാകിസ്ഥാന്‍ സ്വദേശമായ വിദേശികളുടേതാണ്. നോര്‍വേയിലേക്കു കുടിയേറുക താരതമ്യേന എളുപ്പമായിരുന്ന അറുപതുകളുടെ അവസാനമാണ് അവരില്‍ ഭൂരിപക്ഷവും ഇവിടേക്കു കുടികയറിയത്. പാകിസ്ഥാന്‍ പ്രവാസികളുടെ പ്രഥമ തലമുറക്കു കാര്യമായ തൊഴില്‍ വൈദഗ്ദ്ധ്യമില്ലായിരുന്നു. അവര്‍ അനൌദ്യോഗിക മേഖലകളിലാണ് ഏറെയും ജോലി ചെയ്തത്. രണ്ടു തലമുറകള്‍ക്കു ശേഷം, പാകിസ്ഥാന്‍ സ്വദേശമായ നോര്‍വേക്കാര്‍, ഇന്ന്, രാജ്യത്തെ അത്യന്തം ക്ഷേമമനുഭവിക്കുന്ന പ്രവാസിസമുദായങ്ങളിലൊന്നാണ്. അവരുടെ കുട്ടികള്‍ ഔദ്യോഗിക ജോലികള്‍ക്ക് വേണ്ടി മത്സരിക്കുന്നു. സത്യത്തില്‍, ഭദ്രമായ ഗാര്‍ഹികാടിത്തറയും ബന്ധങ്ങളുമുള്ളതു കൊണ്ട്, അവരില്‍ മിക്കവരും സാമ്പത്തികമായി ശ്രേയസ്സുള്ളവരാണ്.
“സംരക്ഷിക്കപ്പെടുന്നത്” ശീലമായ ഒരു സമൂഹത്തില്‍, ഒരേ സാമ്പത്തിക വിഭവങ്ങള്‍ക്കു വേണ്ടി വിജയികളായ രണ്ടാംതലമുറപ്പ്രവാസികള്‍ മത്സരിക്കുന്നത് പെരുകിവരുന്ന ഈര്‍ഷ്യയുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, നോര്‍ദിക്ക് രാജ്യങ്ങളിലെ ഭൂരിപക്ഷം പ്രവാസികളും ഏഷ്യയില്‍നിന്നും, വടക്കനാഫ്രിക്കയില്‍നിന്നുമുള്ള മുസ്ലീങ്ങളാണെന്നത് വംശീയവും, മതപരവുമായ മുന്‍വിധികളെ ബലപ്പെടുത്തുകയും ചെയ്യുന്നു.
നോര്‍വേയുടെ ഇടതു ചായ് വുള്ള പുരോഗമന നയങ്ങള്‍ക്കു കീഴെ ഒരു യാഥാസ്ഥിതിക പ്രവണത കൂടിയുണ്ട്. “ക്രിസ്തീയത”യുടെ അതിപ്രസരമുള്ള നോര്‍ദിക്ക് നാടാണ് നോര്‍വേ. ലൂഥറന്‍ സഭയെ പ്രധാനമായും പിന്തുണക്കുന്നത് ഭരണകൂടമാണ്. സര്‍ക്കാര്‍ ബജറ്റില്‍നിന്നാണ് പുരോഹിതന്മാരുടെ വേതനം. മദ്യത്തിനു കടുത്ത നികുതിയാണ്. ഇതുകൊണ്ടൊക്കെ, പുരാതന ക്രിസ്തീയ സമൂഹത്തിനും, വ്യത്യസ്ത സാമൂഹികശാസ്ത്രവും, വര്‍ണ്ണവും, സംസ്കൃതിയുമുള്ള പുതിയ പ്രവാസികള്‍ക്കുമിടയില്‍ അടിയൊഴുക്കായൊരു സംഘര്‍ഷമുണ്ട്. താരതമ്യേന കുറഞ്ഞ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത്തരം പ്രശ്നങ്ങള്‍ക്ക്‌ ആക്കം കൂടും; വിശിഷ്യ, മൊത്തം ജനതയുടെ പത്തു ശതമാനത്തിലധികം പ്രവാസികളാകുമ്പോള്‍.
കാര്‍ഷിക, മത്സ്യബന്ധന സാമ്പത്തികവ്യവസ്ഥിതിയില്‍നിന്ന്‍ സമൃദ്ധമായ എണ്ണസാമ്പത്തികവ്യവസ്ഥിതിയിലേക്ക് നോര്‍വേ കുതിച്ചത് കഴിഞ്ഞ വെറും 35 വര്‍ഷങ്ങളിലാണ്. രണ്ടാം ലോകമഹായുദ്ധത്തിനും അതിനു ശേഷവുമുള്ള കാലയളവില്‍ നോര്‍വേക്കാര്‍ അനുഭവിച്ച ഇല്ലായ്മയുടെയും വല്ലായ്മയുടെയും ഫലമാണ് മാനുഷികസേവനത്തിനോടും സമാധാനത്തിനോടുമുള്ള നോര്‍വേയുടെ ദേശീയ പ്രതിബദ്ധത. അമ്പതുകളിലും, അറുപതുകളിലും, എഴുപതുകളിലും വളര്‍ന്നുവന്ന തലമുറകളും, എണ്‍പതുകള്‍ക്കു ശേഷം,സമ്പന്നമായ നോര്‍വേയില്‍, വളര്‍ന്നുവന്ന തലമുറയും തമ്മില്‍ സാരമായ വൈജാത്യമുണ്ടെന്നതു വാസ്തവമാണ്. ഐക്യത്തിനും, ഇടതു ചായ് വുള്ള സാമൂഹിക, ജനാധിപത്യ നയങ്ങള്‍ക്കുമെല്ലാം പഴയ തലമുറ വലിയ വില കല്‍പ്പിച്ചിരുന്നു. അന്നവര്‍ക്ക് സമ്പത്ത് പങ്കിടേണ്ടതുണ്ടായിരുന്നു. ആഗോള മനുഷ്യകാരുണ്യപ്രവര്‍ത്തനത്തിന്‍റെ മഹാനായ വഴികാട്ടിയായ ഫ്രിയോഫ് നാന്‍സനെപ്പോലുള്ള ദേശീയ നേതാക്കള്‍ ലോകമെങ്ങുമുള്ള പാവപ്പെട്ടവരെയും, ഏഴകളെയും, പാര്‍ശ്വവല്‍ക്കൃതരെയും തുണക്കുന്നതിനു സാമൂഹികമായ ഒരു പൊതുസമ്മതിയുണ്ടാക്കുന്നതിനു വേണ്ടി പ്രയത്നിച്ചതാണ്. സാമൂഹിക ചരിത്രവും, ക്രിസ്തുമതത്തിലെ കേന്ദ്രധാര്‍മ്മികതയും, ശക്തമായ തൊഴിലാളി പ്രസ്ഥാനവും, സാമൂഹിക, ജനാധിപത്യ രാഷ്ട്രീയവും സ്വാധീനിച്ച ഈ സാമൂഹിക സംവേദനാശക്തിയാണ്, രാജ്യത്തെ, അഭയാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും അനുകൂലമായ, സാമൂഹ്യനയങ്ങള്‍ രൂപപ്പെടുത്തിയത്.
സമ്പത്തിനും ആര്‍ഭാടത്തിനും കൊടുക്കുന്നതിനേക്കാള്‍ ഊന്നല്‍ സാമൂഹ്യമൂല്യങ്ങള്‍ക്കു കൊടുക്കുന്ന ഒരു സമൂഹമുണ്ടാകുന്നതിനും ഇതു കാരണമായി. നോര്‍വേയുടെ ഏറെ ചുരുക്കിയ, കാര്യമാത്രപ്രസക്തമായ, ലളിതമായ വാസ്തുവിദ്യയില്‍ ഇതു കാണാവുന്നതാണ്. അടിസ്ഥാന സാമൂഹികമൂല്യമായി ന്യൂനോക്തിയെ കാണുന്ന ഒരു സമൂഹത്തെയാണതു ദ്യോതിപ്പിക്കുന്നത്.
പോയ മുപ്പതു വര്‍ഷത്തെ ധനസമൃദ്ധി 80നു ശേഷം വന്ന തലമുറയുടെ വീക്ഷണം മാറ്റി. പണക്കാരായാണ് ഇവരില്‍ പലരും പിറന്നത്. അവര്‍ക്ക് നല്ല വിദ്യാഭ്യാസവും, ആരോഗ്യ പരിപാലനവും ലഭിച്ചു. ഉപരിപഠനത്തിനു ആര്‍ക്കും സര്‍ക്കാര്‍ലോണ്‍ കിട്ടും. പഠനം പൂര്‍ത്തിയായാല്‍ ജോലിയും പ്രതീക്ഷിക്കാം. എല്ലാ ആനുകൂല്യങ്ങളോടും കൂടി ഒരു വര്‍ഷത്തെ പ്രസവാവധി കിട്ടും. അതുപോലെ, ആനുകൂല്യങ്ങളോടെതന്നെ, രണ്ടു മാസത്തെ പിതൃത്വാവധിയും. നികുതിയടച്ച ഏതു ജോലിചെയ്യുന്നവനും പെന്‍ഷനുണ്ട്. ഏവര്‍ക്കും കാര്യമായ ലാഭം ലഭിക്കുന്നതിനാല്‍ ആളുകള്‍ക്ക് നികുതിയടക്കുന്നതിനു സന്തോഷമേയുള്ളൂ. ഓസ്ലോ പോലുള്ള പട്ടണങ്ങളില്‍ കൂടുതല്‍ക്കൂടുതലായി കണ്ടുവരുന്ന പ്രവാസി സമൂഹങ്ങള്‍, “നോര്‍വേയിലെ” സമ്പത്തിന്‍റെയും സാമൂഹിക നയങ്ങളുടെയും സവിശേഷാവകാഷശങ്ങള്‍ “അപരന്മാര്‍” അനുഭവിക്കുന്നതിലുള്ള അസ്വസ്ഥതയുളവാക്കിയിട്ടുണ്ട്.
കൂടിയ ജീവിതച്ചെലവും, ഉയര്‍ന്ന വേതനമുള്ള ജോലി ലഭിക്കാനുള്ള ബുദ്ധിമുട്ടും പല യുവാക്കളിലും പുതിയ നിരാശകളുണ്ടാക്കുന്നു. അപ്പോള്‍, പൊതുവെ ഏകരൂപവും വിശ്വനാഗരികസ്വഭാവം കുറഞ്ഞതുമായ ഒരു സമൂഹത്തില്‍, പ്രവാസിക്കള്‍ക്കു മുന്തിയ ജോലി ലഭിക്കുകയും, വരുമാനശേഷി കൂടുകയും ചെയ്യുമ്പോള്‍, സാമൂഹികമായ മുന്‍വിധികള്‍ക്ക് പ്രചാരം ലഭിക്കും. നോര്‍വേയിലെ പത്രങ്ങള്‍ മിക്കപ്പോഴും പ്രവാസികളുടെ സാമ്പത്തികവിജയകഥകള്‍ “ഷോകേസ്” ചെയ്യാറുണ്ട്. ഓസ്ലോയിലേക്കു നയാപ്പൈസയില്ലാതെ വന്ന കുടിയേറ്റക്കാര്‍ക്കിടയില്‍, “കുടില്‍തൊട്ടു കൊട്ടാരംവരെ”യുള്ള നിരവധി കഥകളുണ്ടെന്നതും നേരാണ്.
കൂടിക്കൂടിവരുന്ന ഇത്തരം ചിത്രങ്ങള്‍, യൂറോപ്പിലെ നവനാസിസത്തിന്‍റെ തരംഗത്തിനൊപ്പം, മാരകവിഷത്തിന്‍റെ ഒരു സമ്മിശ്രമായിമാറാനിടയുണ്ട്. ഉടുപ്പിലും, ഊണിലും, വിശ്വാസത്തിലും വ്യത്യസ്തനായി കാണപ്പെടുന്ന “അപരനു” നേരെയുള്ള സാമൂഹിക,രാഷ്ട്രീയ മുന്‍വിധികളുടെ ഇരയും, അതേസമയം, വില്ലനുമാണ് ആന്‍ഡേഴ്സ് ബ്രെയ്‌വിക്ക് എന്നു തോന്നും.
വലതു പക്ഷപ്പാര്‍ട്ടിയും, പക്ഷരഹിതപ്പാര്‍ട്ടിയും ചേര്‍ന്ന ഭരണത്തെ മാറ്റി, 2005 ഒക്ടോബര്‍ മുതല്‍, നോര്‍വേ ഭരിക്കുന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടിയും, പക്ഷരഹിതപാര്‍ട്ടിയും ചേര്‍ന്ന ഒരു “ചുകപ്പന്‍പച്ച” സഖ്യമാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി നേതാവായ ജെന്‍സ് സ്റ്റോള്‍റ്റെന്‍ബെര്‍ഗിന്‍റെ സഖ്യത്തിനു നേരിയ ഭൂരിപക്ഷമാണ് കിട്ടിയത്. 16 വര്‍ഷത്തിനുള്ളില്‍ അടുത്തടുത്ത രണ്ടു തിരഞ്ഞെടുപ്പുകള്‍ നേടുന്ന ആദ്യത്തെ നോര്‍വേസര്‍ക്കാര്‍. ഇതും വലതുപക്ഷ തീവ്രവാദികളെ പ്രകോപിപ്പിച്ചിരിക്കാം.
ദുരന്തങ്ങള്‍ക്കു ശേഷം, എടുത്തുചാടാതെ, പ്രശംസനീയമായ ഉത്തരവാദിത്തത്തോടെയും, ആത്മവിശ്വാസത്തോടെയുമാണ്‌ ഭരണകൂടം പ്രവര്‍ത്തിച്ചത്. ദേശീയപ്രതിസന്ധിയുടെ മുഹൂര്‍ത്തത്തില്‍ ജനങ്ങളുടെ പൊതുവികാരം ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍റ്റെന്‍ബെര്‍ഗിന്‍റെ പ്രസ്താവന:
“ആര്‍ക്കും നമ്മെ സ്ഫോടനങ്ങളാല്‍ നിശ്ശബ്ദമാക്കാനാവില്ല; വെടിയുണ്ടകള്‍കൊണ്ട് ആര്‍ക്കും നമ്മുടെ വായമൂടാനാവില്ല. കാര്യത്തോടടുക്കുമ്പോള്‍ നോര്‍വേയിലെ ജനാധിപത്യത്തിനു ശക്തി കൂടുമെന്ന് നാളെ നാം ലോകത്തിനു കാട്ടിക്കൊടുക്കും. നമ്മുടെ മൂല്യങ്ങള്‍ക്കു വേണ്ടി തലയുയര്‍ത്തി നില്‍ക്കുന്നതിനു നാം ഒരിക്കലും മടിക്കരുത്. പരീക്ഷണങ്ങളുടെ ഈ വേള നേരിടാന്‍ നോര്‍വേയിലെ ജനതക്കു കഴിയുമെന്ന് നാം തെളിയിക്കണം. മനുഷ്യത്വം നാം കാണിക്കണം; എന്നാല്‍, പച്ചപ്പാവത്തമരുത്.”

No comments: