Thursday, February 8, 2018

കേരളത്തിലെ കയ്യാങ്കളി രാഷ്ട്രീയം

ഈ കയ്യാങ്കളി ആക്രമ-അസഹിഷ്ണ രാഷ്ട്രീയ വ്യവഹാരങ്ങള്‍ ആണ് കേരള ജനാധിപത്യം നേരിടുന്ന വെല്ലു വിളികളില്‍ ഒന്ന്. അക്രമ രാഷ്ട്രീയം ആരു നടത്തിയാലും ഏത് പാർട്ടിയുടെ പേരിൽ നടത്തിയാലും അത് രാഷ്ട്രീയ ജീര്‍ണതയുടെ പര്യായമാണ് .
ഒരാള്‍ പറഞ്ഞെതിനെ വിമര്‍ശിക്കാം , വിയോജിക്കാം. അതിനെ ചോദ്യം ചെയ്യാം. നിശിതമായി വിയോജിക്കാം . ബല്‍റാം ഏ കെ ജി യെ കുറിച്ച് പറഞ്ഞതിനോട് ഞാന്‍ വിയോജിക്കുന്നു. അതിനെതിരെ പലരും നിശിതമായി പ്രതികരിച്ചു . പക്ഷെ അതിനെതിരെ നടത്തിയ പച്ച തെറി വിളി സംസ്കാരത്തോടും തികച്ചും അസഹിഷ്ണ- അക്രമ പ്രതീകരണങ്ങളോടും തികച്ചും വിയോജിക്കുന്നു . ഒരാള്‍ പറയുന്നത് ഇഷ്ടമില്ലെങ്കില്‍ അവരെ അടിച്ചു ശൌര്യം തീര്‍ക്കുന്നത് ജനാധിപത്യ വ്യവഹാരമല്ല. അങ്ങനെയുള്ള അക്രമ അസഹിഷ്ണുതയാണ് ഗൌരി ലങ്കെഷിനെയും കല്ബുര്‍ഗിയെയും പന്സരെയെയും ടീ പി ചന്ദ്രശേഖരനെയും കൊന്നു കൊല വിളിച്ചത് . അങ്ങനെയുള്ള അക്രമ -അസഹിഷ്ണത കൊണ്ടാണ് ചിലര്‍ ജോസഫ്‌ മാഷിന്‍റെ കൈവെട്ടിയത് .
രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചു അസഹിഷ്ണതയോടെ തേജോ വധം ചെയ്യുന്നതും, ഒരു മുഖ്യ മന്ത്രിയെ പോലും കല്ലെറിയുന്നതും ഒന്നുമല്ല ജനായത്ത രാഷ്ട്രീയം. അംബാസിഡര്‍ ടീ പീ ശ്രീനിവാസനെ തല്ലി താഴെയിടുന്നതല്ല ജനാധിപത്യ രാഷ്ട്രീയം . സഖറിയയെ കൈയേറ്റം ചെയ്തല്ല ഇവിടെ ജനാധിപത്യം വളര്‍ത്തേണ്ടത് . അങ്ങനെയുള്ള അക്രമ രാഷ്ട്രീയം അല്ല യഥാര്‍ത്ഥ ഇടതു പക്ഷ ജനാധിപത്യ രാഷ്ട്രീയം എന്ന് തിരിച്ചറിയുക.
രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചു ഭയപ്പെടുത്തിയോ കൊന്നോ അല്ല ജനാധിപത്യ വ്യവഹാരങ്ങള്‍ നടത്തണ്ടത് . അത് ഫാസിസത്തിന്‍റെ ലക്ഷണങ്ങള്‍ ആണ്. അക്രമ രാഷ്ട്രീയം ഏതു പാര്‍ട്ടിക്കാര്‍ കാണിച്ചാലും അത് ജനാധിപത്യ രാഷ്ട്രീയം അല്ല. അരക്ഷിത മനസ്ഥിതിയില്‍ നിന്നാണ് ആക്രമണ അസഹിഷ്ണുതകള്‍ ഉണ്ടാകുന്നത് . അക്രമ രാഷ്ട്രീയത്തെയും തെറി രാഷ്ട്രീയത്തെയും പാര്‍ട്ടി നോക്കി ന്യായീകരിക്കുന്നവര്‍ ജനാധിപത്യ വാദികള്‍ ആണെന്ന് കരുതാനാവില്ല. അവരെ ഓര്‍ത്ത്‌ സഹതപിക്കാനേ കഴികയുളൂ .

No comments: